KOYILANDY DIARY

The Perfect News Portal

360 ഏക്കർ വരുന്ന നടയകം പാട ശേഖരങ്ങളിൽ കൃഷിയിറക്കുന്നു

കൊയിലാണ്ടി: മുന്നൂറ്റി അറുപതോളം ഏക്കർ വരുന്ന നടയകം പാട ശേഖരങ്ങളിൽ ഈ വർഷം നെൽകൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശത്തെ കൃഷിക്കാരും, തിക്കോടി പഞ്ചായത്ത് ഭരണ സമിതിയും. ഒപ്പം നിന്ന് നാട്ടുകാർ എല്ലാവിധ പിന്തുണയും നൽകുന്നു. പരമാവധി തരിശു വയലുകളിൽ നെൽകൃഷി ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടു പോവാനാണ് ഭരണ സമിതിയുടെയും പാടശേഖര സമിതിയുടെയും തീരുമാനം. ഇതിൻ്റെ ഭാഗമായി തരിശു വയലുകളിൽ നെൽകൃഷിയിറക്കിയ ചങ്ങാരോത്ത് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ കർഷകർ സന്ദർശനം നടത്തി. കാടുപിടിച്ച നടയകം പാടശേഖരത്തിൽ നിലമൊരുക്കാൻ കേരള സ്റ്റേറ്റ് അഗ്രികൾചറൽ മെക്കാനൈസേഷൻ മിഷൻ്റെ നൂതനയന്ത്രം വീഡ്ഷ്രഡർ തിങ്കളാഴ്ചതന്നെ നടയകത്ത് കൊണ്ടുവരും.

മലബാർ ടാസ്ക് ഫോഴ്‌സിന്റെ വിദഗ്‌ധ തൊഴിലാളികളും നിലമൊരുക്കാൻ കൃഷിക്കാരോടൊപ്പം കൈകോർക്കും. ബഹുജന കൺവൻഷനിൽ കൃഷിക്കാരും നാട്ടുകാരും പങ്കെടുത്തു. കൺെവൻഷൻ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, തിക്കോടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ, കോഴിക്കോട് ജില്ല ഹരിതകേരളാമിഷൻ കോ-ഓർഡിനേറ്റർ പി. പ്രകാശ്, സി. കുഞ്ഞമ്മദ്, എം.കെ. വാസു,കോരച്ചൻ കണ്ടി ശ്രീധരൻ, പാടശേഖരം സെക്രട്ടറി ബിജു കൊലപ്പാടി ,നടയകം പാടശേഖരസമിതി പ്രസിഡന്റ് അയടത്തിൽ നാരായണൻ, എം.കെ. രൂപേഷ് എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *