ഭിന്നശേഷിക്കാരുടെ പാരാലിമ്ബിക്സിന് ഇന്ന് ടോക്യോയില്‍ തുടക്കം
അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍. സെപ്തംബര്‍ 5 വരെ നീളുന്ന പാരാലിമ്പിക്സില്‍ 54 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തുന്നത്. ‘ഒറ്റ മനസോടെ മുന്നോട്ട് നീങ്ങുക’യെന്ന സന്ദേശത്തിലൂന്നിയാണ് പതിനാറാമത് പാരാലിമ്പിക്സ് ടോക്കിയോവില്‍ അരങ്ങേറുന്നത്. 135 രാജ്യങ്ങളില്‍ നിന്നായി 4,400 കായിക താരങ്ങളാണ് പാരാലിമ്പിക്സില്‍ മത്സരിക്കുക. 22 കായിക വിഭാഗങ്ങളിലെ 539 ഇനങ്ങളില്‍ മെഡലുകള്‍ നിര്‍ണയിക്കപ്പെടും. ബാഡ്മിന്‍റണും തയ്ക്ക്വാണ്ടോയുമാണ് പുതിയ ഇനങ്ങള്‍. ‘നമുക്ക് ചിറകുകള്‍ ഉണ്ട്’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ ഏത് വിധത്തില്‍ കാറ്റ് വീശിയാലും ചിറക് വിടര്‍ത്താന്‍ ശ്രമിക്കുന്ന പാരാലിമ്ബ്യന്മാരുടെ ധൈര്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നു.
ജീവിതവഴിയില്‍ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിൻ്റെ വഴികള്‍ തേടി ലോക വേദിയില്‍ വിജയം രചിച്ച ഒട്ടേറെ അത്ലറ്റുകള്‍ ഇത്തവണത്തെ പാരാലിമ്പിക്സിനുണ്ട്. പതിനാലാം വയസ്സില്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടും 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോകറെക്കോഡുകാരിയായ അമേരിക്കന്‍ പെണ്‍കുട്ടി അനസ്താസിയ പഗോണിസ്, 1978-ലുണ്ടായ വീഴ്ചയെ തുടര്‍ന്ന് വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അത്ലറ്റിക്സ് -സൈക്ലിങ്ങ് താരം 63 കാരന്‍ ഹെയ്ന്‍സ് ഫ്രീ,പതിനാറാം വയസ്സില്‍ കാലിലെ പരിക്കിനുള്ള ചികിത്സയ്ക്കിടെ ശരീരം തളര്‍ന്നുപോയ നോര്‍വേയുടെ റോവിങ് താരം ബിര്‍ജിറ്റ് സ്‌കാര്‍സ്റ്റീന്‍ എന്നിവര്‍ ടോക്കിയോ പാരാലിമ്പിക്സിലെ വേറിട്ട കാഴ്ചകളാകും.
മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പടെ 5 ഇന്ത്യന്‍ അത്ലറ്റുകളും നാല് ഉദ്യോഗസ്ഥരുമടക്കം 9 പേരാണ് ഉദ്ഘാടന ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോ പാരാലിമ്ബിക്സ് ഉദ്ഘാടനപ്രഖ്യാപനം നടത്തും. ഷൂട്ടിംഗില്‍ രണ്ട് ഇനങ്ങളില്‍ മത്സരിക്കുന്ന തിരുവനന്തപുരത്തുകാരന്‍ സിദ്ധാര്‍ത്ഥ ബാബുവാണ് 54 അംഗ ഇന്ത്യന്‍ ടീമിലെ ഏക മലയാളി. സെപ്തംബര്‍ ഒന്നിനും സെപ്തംബര്‍ അഞ്ചിനുമാണ് സിദ്ധാര്‍ത്ഥ ബാബുവിന്റെ മത്സരങ്ങള്‍.കഴിഞ്ഞ തവണത്തെ റിയോ പാരാലിമ്ബിക്സില്‍ 19 അത്ലറ്റുകളാണ് രാജ്യത്തിനായി മത്സരിച്ചത്.രണ്ട് സ്വര്‍ണവും ഒന്ന് വീതം വെള്ളിയും വെങ്കലവും അടക്കം നാല് മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2016ല്‍ ഇന്ത്യ കാഴ്ചവച്ചത്.