വിഷു ആഘോഷത്തിനായി ഉണ്ണിക്കണ്ണൻ്റ ജീവൻ തുടിക്കുന്ന പ്രതിമകൾ
കൊയിലാണ്ടി: വിഷു ആഘോഷത്തിന് കണിയൊരുക്കാൻ ഉണ്ണിക്കണ്ണൻ്റ വർണ്ണ പ്രതിമകൾ തയ്യാറായി. പൂക്കാട് ദേശീയപാതയോരത്ത് വർഷങ്ങളായി താമസിക്കുന്ന രാജസ്ഥാൻ കുടുംബങ്ങളാണ് പ്രതിമകൾ നിർമ്മിച്ച് വില്പനക്കായി തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം പ്രതിമ വില്പനയിൽ വൻ ഇടിവ് വന്നതിനെ തുടർന്ന് പ്രതിസന്ധികൾ തരണം ചെയ്ത് വീണ്ടും പ്രതിമ നിർമ്മാണം സജീവമായിരിക്കുകയാണ് ഇവർ. വിഷു വിപണി ലക്ഷ്യം വെച്ചാണ് കൃഷ്ണ വിഗ്രഹങ്ങൾ ധാരാളമായി നിർമ്മിച്ചത്. മറ്റു വിഗ്രഹങ്ങൾ ഉണ്ടെങ്കിലും വിഷു വിപണി തങ്ങളെ കൈവിടില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. വിവിധ വർണ്ണങ്ങൾ ചാർത്തിയ വിഗ്രഹങ്ങൾ ദേശീയപാതയോരത്ത് വർണ്ണ കാഴ്ചയൊരുക്കുകയാണ്.
അസാമാന്യമായ കരവിരുതുള്ള ഇവരിൽ നിന്ന് ജീവൻ തുടിക്കുന്ന പ്രതിമകൾ വാങ്ങാൻ അന്യ സംസ്ഥാനത്ത് നിന്ന് ഉൾപ്പെടെ നിരവധി പേരാണ് സാധാരണയായി എത്താറുള്ളത്. ദേശീയപാതയോരത്തുള്ള യാത്രക്കിടെ ആരും ഇവിടെ ഒന്ന് വാഹനം നിർത്തി പ്രതിമ കാണാനും വാങ്ങാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുക പതിവാണ്. ലോക്ഡൗൺ സമയത്ത് പട്ടിണിയിലായ ഇവരെ കെ. ദാസൻ എം.എൽ.എ.യുടെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സിവിൽ സപ്ലൈ വകുപ്പും, ഡി.വൈ.എഫ്.ഐ. ഉൽപ്പെടെയുള്ള യുവജന സംഘടനകളുടെയും ചേമഞ്ചേരി പഞ്ചായത്തി്‌ന്റെയും നേതൃത്വത്തിൽ ഭക്ഷണത്തിനുള്ള ആട്ടയും മൈദയും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയിരുന്നു. 40ൽ അധികം ആളുകൾ ഒന്നിച്ച് താമസിക്കുന്ന ഇവർക്ക് ഇത് വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്.