മുചുകുന്ന് കോളജിൽ ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറി കോംപ്ലക്‌സിന് 16ന് മുഖ്യമന്ത്രി ശിലയിടും
കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ: കോളേജിൽ കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറി കോംപ്ലക്സ് & റിസർച്ച് സെന്റർ സ്ഥാപിക്കുന്നു. സെന്റിൻ്റെ ശിലാസ്ഥാപനം 16ന് മുഖ്യമന്ത്രി നിർവഹിക്കുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു. അഞ്ചര കോടി രൂപയാണ് ലൈബ്രറി കോംപ്ലക്സ് ആൻഡ് റിസർച് സെൻ്ററിൻ്റെ മതിപ്പ് ചെലവ്. ലൈബ്രറിയും കോളേജിൽ ഉടനെ ആരംഭിക്കാൻ പോകുന്ന ഗവേഷണ കേന്ദ്രങ്ങളും ഈ കെട്ടിടത്തിലാവും പ്രവർത്തിക്കുക. റെഫറൻസ് ലൈബ്രറി, റീഡിംഗ് സെന്റർ, കോൺഫറൻസ് ഹാൾ, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ എല്ലാ വിധ ആധുനിക ലൈബ്രറി സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രദേശവാസികൾക്കുൾപ്പെടെ വിവിധ മേഖലകളിൽ പരിശീലനം നൽകാനുള്ള കേന്ദ്രമായും ഭാവിയിൽ ലൈബ്രറി കോംപ്ലക്സിനെ പ്രയോജനപ്പെടുത്താനാവും. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കിറ്റ്കോയ്ക്കാണ് നിർമ്മാണ മേൽനോട്ട ചുമതല. ഈ വർഷം ഡിസംബറിനു മുൻപേ കെട്ടിടം നിർമ്മിച്ചു കൈമാറുമെന്ന് കിറ്റ്കോ അറിയിച്ചു. കോളേജിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താൻ എം.എൽ.എ. കെ.ദാസൻ ചെയർമാനും ഡോ: സി.വി ഷാജി കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്ന സി ഡാക്കിന്റെ നേതൃത്വത്തിൽ ആണ് വികസന പദ്ധതികൾ നടപ്പിലാക്കുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് സാങ്കേതിക സഹായം നൽകുന്നത്. പി.ഡബ്ലൂ.ഡി, കിറ്റ് കോ എന്നീ ഏജൻസികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് അക്കാദമിക് ബ്ലോക്ക്, പുരുഷ വനിതാ ഹോസ്റ്റലുകൾ, ലൈബ്രറി സമുച്ചയം, സെമിനാർ ഹാൾ എന്നിങ്ങനെ 26 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സിഡാക് നേതൃത്വം നൽകിയത്.