കൊയിലാണ്ടിക്കടുത്ത് വാഹനങ്ങൾ കൂട്ടിമുട്ടി 19 പേർക്ക് പരിക്ക്
കൊയിലാണ്ടി: ടൂറിസ്റ്റ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 19- യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് 4.30-ഓടെയാണ് അപകടം. ടുറിസ്റ്റ് ബസ്സിലെ യാത്രക്കാരും ആലുവ കാലടി ശ്രീമൂല നഗരം സ്വദേശികളുമായ സുമ (48), അമ്മിണി (54), ലക്ഷ്മി (80), പുഷ്പൻ (65), വസന്തൻ (45), ശ്രീദേവി (18), രമ (30), ഷീജ(43), സുബ്രഹ്മണ്യൻ (60), ഗിരിജ (50), ശശി (60), പുഷ്പ (51), ബിന്ദു (48), ശബരിനാഥ് (3), ബാലകൃഷ്ണൻ (65), അപ്പു (26), ദീപക് (40) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റു രണ്ടു പേർ ലൈൻ ബസ്സിൽ യാത്ര ചെയ്ത കൊയിലാണ്ടി സ്വദേശികളായ അമൃത (30), സഫിയ (51) എന്നിവരാണ്.
നാലമ്പല യാത്ര കഴിഞ്ഞ് തിരികെ പോകുമ്പോൾ ചേമഞ്ചേരിയിൽ വെച്ചാണ് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽ പെട്ടത്. തൊട്ടു മുന്നിൽ നിർത്തിയ ലൈൻ ബസ്സിന് പിന്നിലായി ടൂറിസ്റ്റ് ബസ്സ് നിർത്തിയ ഉടനെ പുറകെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഇതോടെ പുറകിൽ നിന്നെത്തിയ ഇന്നോവ കാർ ടിപ്പറിന് പിന്നിൽ ഇടിച്ചു നിർത്തി. കാർ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല.
കൊയിലാണ്ടി പൊലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ദേശീയപാതയിൽ ഗതാതം പുനസ്ഥാപിക്കുകയായിരുന്നു.