KOYILANDY DIARY

The Perfect News Portal

അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ അഞ്ചു ലക്ഷത്തിന്റെ കോളർ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്റെ നീക്കങ്ങൾ അറിയാനുള്ള സംവിധാനമാണ് റേഡിയോ കോളർ. പിടിയിലായാൽ അരിക്കൊമ്പന്റെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കും. രാജ്യാന്തര സംഘടനയായ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ അസമിലെ വനം വകുപ്പിൽ നിന്നാണ് കേരള വനം വകുപ്പ് വാങ്ങിയത്. നീളമുള്ള ബെൽറ്റ് പോലെയുള്ള റേഡിയോ കോളറിന് അഞ്ചു ലക്ഷം രൂപയാണു വില. പത്തു വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്.

Advertisements

വനംവകുപ്പ് ഓഫിസിൽ പ്രത്യേകം തയാറാക്കിയ യൂണിറ്റിലാണ് ആന എവിടെയെന്ന സൂചന ലഭിക്കുക. ഇക്കാര്യം ആളുകളെ അറിയിക്കാനും മുന്നറിയിപ്പ് നൽകാനും സാധിക്കും. റേഡിയോ കോളറില്‍ പ്രധാനമായും രണ്ടു യൂണിറ്റുകളാണുള്ളത്. ജി പി എസും ജി എസ് എമ്മും. കോളര്‍ ധരിച്ചിരിക്കുന്ന മൃഗത്തിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ ജി പി എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) സഹായിക്കും. വിവരം കൈമാറുന്നതിന് വേണ്ടിയുള്ളതാണ് ജി എസ് എം അഥവാ ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍.