എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളോടുള്ള വിവേചനം: കേരള വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു
കോഴിക്കോട്: എം ഇ എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകളുടെ പേരിൽ വിദ്യാർത്ഥികളോടുള്ള വിവേചനം കാണിച്ചതിനെ തുടർന്ന് കേരള വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഒരുകൂട്ടം അധ്യാപകരും വിദ്യാർത്ഥികളും നേരത്തെ തന്നെ രംഗത്തിറങ്ങിയിരുന്നു. ഫീസടച്ചില്ലെന്ന കാരണത്താൽ ഗ്രുപ്പുകളിൽനിന്നും വിദ്യാർത്ഥികളെ പുറത്താക്കിയ സാഹചര്യമുണ്ടായിരുന്നു. കോഴിക്കോട് എം ഇ എസ് വിമൻസ് കോളേജ് വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയർന്നു. കോഴിക്കോട് എം ഇ എസ് ഫാത്തിമ ഗഫൂർ മെമ്മോറിൽ വിമെൻസ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ടാണ് അധികൃതർ സ്വീകരിക്കാൻ വൈമനസ്യം പ്രകടിപ്പിച്ചത്.
വിദ്യാർത്ഥികളിൽ പലരും കോളേജ് ഫീസ് പൂർണമായും അടച്ചില്ലെന്നതായിരുന്നു കാരണം. അതേസമയം എം ഇ എസ് സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഫീസിളവ് നൽകണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ നിരവധി ദിവസമായി പ്രതിഷേധത്തിലാണ്. വിദ്യാഭ്യാസം കച്ചവടമാക്കുന്ന ഇത്തരം സമീപനത്തോട് ശക്തമായ രീതിയിൽ കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവ്, ജില്ലാ സെക്രട്ടറി അരുൺ നമ്പ്യാട്ടിൽ, ലിജിൻ രാജ് കെ പി, അഭിത്യ കെ, വിഷ്ണു എസ്. അക്ഷയ്, അധീന കെ, വിഷ്ണു പ്രസാദ് ഡി തുടങ്ങിയവർ സംസാരിച്ചു.