ലോക്ഡൗൺ കഴിഞ്ഞാലും അടച്ചിട്ട മദ്യഷാപ്പുകൾ തുറക്കരുത്: എം.എൻ.കാരശ്ശേരി.
കൊറോണക്കെതിരെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും നടത്തുന്ന മാതൃകാ മുന്നേറ്റങ്ങൾ വിജയത്തിലെത്താൻ മദ്യഷാപ്പുകൾ ഇനി തുറക്കാതിരിക്കണമെന്ന് എം.എൻ.കാരശ്ശേരി.
കൊയിലാണ്ടി: ലോക്ഡൗൺ കഴിഞ്ഞാലും അടച്ചിട്ട മദ്യഷാപ്പുകൾ തുറക്കരുത് എന്ന ആവശ്യവുമായി കേരളമദ്യവിരുദ്ധജനകീയമുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും കുടുംബവും നടത്തുന്ന ഗൃഹോപവാസത്തിന്റെ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പത്തിലേറെ സംഘടനകളടങ്ങിയ മുന്നണി ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും ഉപവസിക്കുന്നുണ്ട്. ചേർമേൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മാവേലിക്കരയിലെ അരമനയിലാണ് സത്യാഗ്രഹമനുഷ്ഠിക്കുന്നത്.
കൊറോണമൂലം ആയിരത്തി ഇരുനൂറിലേറെ മദ്യശാലകളും ഷാപ്പുകളും അടഞ്ഞു കിടക്കുകയാൽ അരലക്ഷം മദ്യപർക്ക് മോചനമായെന്നും അവരുടെ രോഗപ്രതിരോധശേഷി തിരിച്ചു കിട്ടിയിട്ടുണ്ടെന്നും ആകയാൽ ഇനിയും അവരെ കുടിപ്പിക്കാതിരുന്നാൽ കോവിഡ് വ്യാപനത്തെ ചെറുക്കാൻ ആവുമെന്നും കാരശ്ശേരി വ്യക്തമാക്കി.
തദ്ദേശഭരണകൂടങ്ങളുടെ മദ്യനിയന്ത്രണാധികാരം പുനഃസ്ഥാപിക്കാൻ ജനാധിപത്യ വിശ്വാസികളായ ഭരണാധികാരികൾ തയ്യാറാകണമെന്നും കാരശ്ശേരി ആവശ്യപ്പെട്ടു.രാവിലെ കോഴിക്കോട് രൂപതാ വികാരി ജനറൽ ഡോ. തോമസ് പനയ്ക്കൽ വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്തു.
തായാട്ടുബാലൻ അനുഗ്രഹപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയിൽ മദ്യനിരോധന സമിതി നേതാക്കളായ സി. ചന്തുക്കുട്ടി. പപ്പൻ കന്നാട്ടി. വി.കെ ദാമോദരൻ എന്നിവരും മറ്റുപ്രവർത്തകരും സ്വവസതിയിൽ ഉപവാസമ നുഷ്ഠിച്ചു.