റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നു
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 8.05 കോടി രൂപ അനുവദിച്ചു. ഭക്ഷ്യ വസ്തുക്കളിലെ വിഷാംശത്തിന്റെ അളവ് പരിശോധിക്കുന്നതിന് മലബാറിലെ അഞ്ച് ജില്ലകള്‍ക്കായുള്ള ലാബാണ് കോഴിക്കോട്ടേത്.
പച്ചക്കറികളിലെയും പായ്ക്കറ്റ് ഭക്ഷ്യ പദാര്‍ഥങ്ങളിലെയും പഴവര്‍ഗങ്ങളിലെയും മായവും വിഷാംശവും തിരിച്ചറിയാന്‍ ഉതകുന്ന ഉപകരണങ്ങള്‍ കോഴിക്കോട്ടെ ലാബിലെത്തിക്കും. ഗ്യാസ് ക്രോമറ്റോ ഗ്രാഫ്, ലിക്വിഡ് ക്രോമറ്റോഗ്രാഫ്, മാസ് സ്പെക്ടോ മീറ്റർ, ഇന്റലക്ടീവ് കപ്പിള്‍ഡ് മാസ് സ്പെക്ട്രോ മീറ്റര്‍ എന്നീ ഉപകരണങ്ങളാണ് ലാബില്‍ സ്ഥാപിക്കുന്നത്.
നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന് ലബോറട്ടിയുടെ അക്രഡിറ്റേഷന് ഇതോടെ കോഴിക്കോട്ടെ ലാബിന് ലഭിക്കും. കോഴിക്കോട്ടെയും എറണാകുളത്തെയും തിരുവനന്തപുരത്തേയും റീജണല്‍ അനലറ്റിക്കല്‍ ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതൊടൊപ്പം ജില്ലാ അടിസ്ഥാനത്തില്‍ മിനി ലാബുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും. ഇതിനായി 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ഇപ്പോള്‍ 90 നിയോജക മണ്ഡലങ്ങളില്‍ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. കൂടുതൽ വാഹനങ്ങളൊരുക്കാനും നടപടിയെടുക്കും. മേയ് മാസത്തോടെ ജില്ലാ അതിര്‍ത്തികളിലും ചെക്ക്പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്താനാണ്ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.