പതിമൂന്നാം പഞ്ചവത്സര പദ്ധതി: 18ന് കോഴിക്കോട് കോർപ്പറേഷനിൽ ബഹുജന കൺവെൻഷൻ
കോഴിക്കോട്: നഗരസഭയിലെ രണ്ടാംഘട്ട ജനകീയാസൂത്രണ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനായി നാളെ വൈകിട്ട് മൂന്നിന് ടൗൺഹാളിൽ വിപുലമായ കൺവൻഷൻ ചേരും. കോർപറേഷൻ തല വികസനമിഷൻ രൂപീകരിക്കുന്നതിനായി ഇന്നലെ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.
മുഴുവൻ കൗൺസിലർമാരും അംഗങ്ങളായി വികസനമിഷൻ രൂപീകരിച്ചു. പതിമൂന്നാം പഞ്ചവത്സര പദ്ധതി കുറ്റമറ്റതും അഴിമതിരഹിതവുമാക്കുകയാണ് കൺവൻഷന്റെ ലക്ഷ്യം. പ്ലാനിംങ് ബോർഡംഗം ഡോ.കെ.എൻ.ഹരിലാൽ പങ്കെടുക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയധ്യക്ഷൻ പി.സി. രാജൻ വിശദീകരിച്ചു.
മേയർ അധ്യക്ഷനായ വികസന മിഷനിൽ ഭരണസമിതിയംഗങ്ങൾക്കു പുറമെ കോർപറേഷൻ സെക്രട്ടറി, കുടുംബശ്രീ ഐസിഡിഎസ് സൂപ്പർവൈസർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, കോർപറേഷൻ എൻജിനിയർ, ഹെൽത്ത് ഓഫീസർ തുടങ്ങിയവർ അംഗങ്ങളാണ്. നടപടിക്രമങ്ങൾക്ക് പ്രാമുഖ്യം നൽകാതെ, ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള കർമ്മപരിപാടികൾ നാളെ ചേരുന്ന കൺവൻഷനിൽ തീരുമാനിക്കും. നഗരസഭാ കൗൺസിലർമാർക്കു പുറമെ, രാഷ്ട്രീയ നേതാക്കൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവരും നാളത്തെ കൺവൻഷനിൽ സംബന്ധിക്കും.