പേരാമ്പ്രയിൽ ചുറ്റികകൊണ്ട് തലയ്ക്ക് അടിയേറ്റ വീട്ടമ്മ അതിവ ഗുരുതരാവസ്ഥയിൽ
പേരാമ്പ്ര: തലയ്ക്കു ചുറ്റികകൊണ്ടുള്ള അടിയേറ്റ് വീട്ടമ്മയെ അതിവഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട മേപ്പയ്യൂർ കൊഴുക്കല്ലൂരിലെ പടിഞ്ഞാറെ കുറ്റിയിൽ മീത്തൽ കേളപ്പന്റെ ഭാര്യ കല്ലാണി(55)ക്കാണ് ചുറ്റിക കൊണ്ടുള്ള മാരക അടിയേറ്റത്. ഇവർ മഞ്ഞക്കുളം ആംഗൻവാടി വർക്കറാണ്. സംഭവത്തിൽ ഭർത്താവ് കേളപ്പൻ(64) മേപ്പയ്യൂർ പോലീസ് പിടിയിലായി.
ഇന്നു പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. പരിസരത്ത് നിന്നു സ്ത്രീയുടെ ദയനീയ കരച്ചിൽ കേട്ട നാട്ടുകാർ ഓടിയെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. സമീപത്തെ മൊബൈൽ ടവർ ജനറേറ്റർ പ്രവർത്തിക്കുന്നതിന്റെയും അമ്പലത്തിൽ നിന്നുള്ള ഉച്ചഭാഷിണിയുടെയും ശബ്ദം കാരണമാണ് സ്ത്രീയുടെ കരച്ചിൽ ശബ്ദം എവിടെ നിന്നാണെന്നു കേൾക്കാൻ കഴിയാതിരുന്നതെന്നു നാട്ടുകാരിൽ ചിലർ പറഞ്ഞു.
പുലർച്ചെ ആറോടെ ഭർത്താവ് കേളപ്പൻ അയൽവാസിയും ജനതാദൾ നേതാവുമായ ഭാസ്കരൻ കൊഴുക്കല്ലൂരിന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. വീടിനുള്ളിൽ രക്തം വാർന്നു തളം കെട്ടിയ നിലയിലാണ്. അബോധാവയിലാണ് കല്യാണിയെ മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയത്. ഭാര്യയും ഭർത്താവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. കേളപ്പൻ മദ്യലഹരിയിലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.