പി. മോഹനന്‍ മാസ്റ്റർ മൂന്നാമതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി
കോഴിക്കോട്: പി. മോഹനന്‍ മാസ്റ്റർ മൂന്നാമതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി. കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇതില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. 2015ല്‍ വടകര സമ്മേളനത്തിലാണ് പി. മോഹനന്‍ ആദ്യമായി സെക്രട്ടറിയായത്. പിന്നീട് കൊയിലാണ്ടിയിലെ സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. യുവജനപ്രസ്ഥാനത്തിലൂടെയാണ് മോഹനന്‍ മാസ്റ്റർ രാഷ്ട്രീയ രംഗത്ത് സജീവമായത്.
ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആദ്യമായി രൂപവത്കരിച്ച ജില്ലാകൗണ്‍സിലിലെ അംഗം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളിളിലും പ്രവര്‍ത്തിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാസമിതി അംഗമാണ്. 49വര്‍ഷമായി പാര്‍ടി അംഗമാണ്. 1991 മുതല്‍ ജില്ലാകമ്മിറ്റി അംഗവും 2015 മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമാണ്. സി.പി.എം ജില്ല കമ്മിറ്റിഅംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.കെ. ലതികയാണ് ഭാര്യ. മക്കള്‍: ജൂലിയസ് നികിദാസ്, ജൂലിയസ് മിര്‍ഷാദ്. മരുമക്കള്‍: സാനിയോ, ഡോ. ശില്‍പ്പ.