KOYILANDY DIARY

The Perfect News Portal

പാലായില്‍ ക്ഷേത്രപരിസരത്ത് ചാരായം വാറ്റ്; ബിജെപി നേതാവും സംഘവും റിമാന്റില്‍

കോട്ടയം: പാലായില് ക്ഷേത്ര പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബിജെപി നേതാവും സംഘാംഗങ്ങളെയും കോടതി റിമാന്റ് ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ ഭാരവാഹിയും മുന്‍ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റുമായ പുലിയന്നൂര്‍ പനക്കല്‍ മോഹനന്‍, ബിജെപി പ്രവര്‍ത്തകരായ പുലിയന്നൂര്‍ പുത്തന്‍വീട്ടില്‍ ഡി രാജു (പൊറോട്ട രാജു), ബൈജു നാരായണന്‍ എന്നിവരെയാണ് അബ്കാരി നിയമ പ്രകാരം കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

പുലിയന്നൂര്‍ ക്ഷേത്രത്തിന് മുന്നിലെ ബിജെപി- ആര്‍എസ്‌എസ് താവളമായ ആളൊഴിഞ്ഞ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സംഘം പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ വാറ്റിന് സൂക്ഷിച്ച വാഷ് സംഘം മറിച്ചുകളയുകയായിരുന്നു. ഇതില്‍നിന്ന് സാമ്ബിള്‍ ശേഖരിച്ച പൊലീസ് വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ശര്‍ക്കര, കള്ള്, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

ബിജെപി നേതൃത്വം ഇടപെട്ടതോടെ സംഘത്തിന് ഒത്താശ ചെയ്ത് വരുന്ന പ്രദേശവാസികളായ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഭവം ചീട്ടുകളിയാക്കി മാറ്റി കേസ് ഒതുക്കാനും ശ്രമം ഉണ്ടായി. നാട്ടുകാര്‍ എത്തിയതോടെ അനധികൃത കള്ള് കച്ചവടമാക്കി മാറ്റി പ്രതികളെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാനും ശ്രമം ഉണ്ടായി.

Advertisements

ഈ നിലക്കാണ് സംഭവം അന്വേഷിച്ച മാധ്യമങ്ങള്‍ക്കും പൊലീസ് വിവരം നല്‍കിയത്. പിന്നീട് സംഭവം അറിഞ്ഞ് ഉന്നത പൊലീസ് അധികാരികള്‍ ഇടപെട്ടതോടെ തിങ്കളാഴ്ച രാത്രി വൈകി അബ്കാരി നിയമ പ്രകാരം കേസ് എടുത്ത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *