തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാർക്ക് നിയമനം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശചെയ്തു. പിഎസ്സി മാതൃകയില്‍ എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.
അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും സംവരണപട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആകെ 62 ശാന്തിമാരെ നിയമിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നോക്കവിഭാഗങ്ങളില്‍നിന്ന് 36 പേരും നിയമനപട്ടികയില്‍ ഇടം നേടി.
ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടികജാതി വിഭാഗത്തില്‍നിന്ന് ആറുപേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കി. മുന്നോക്ക വിഭാഗത്തില്‍പ്പെട്ട മൂന്നുപേര്‍ ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുണ്ട്.