ജനപ്രതിനിധികളെ ബന്ദിയാക്കിക്കൊണ്ടുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാവില്ല: ടി.പി രാമകൃഷ്ണന്‍
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ കാര്യം കോര്‍പ്പറേഷന്‍ കൗൺസില്‍ ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്നും ജില്ലയുടെ ചുമതല വഹിക്കുന്ന തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, എം.കെ മുനീര്‍, ജില്ലാ കലക്റ്റര്‍ യു.വി. ജോസ് എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം ഒരു കൂട്ടം കച്ചവടക്കാര്‍ ചേര്‍ന്ന് അലങ്കോലമാക്കിയ സംഭവം അത്യധികം ഖേദകരമാണ്. കോഴിക്കോടിന്റെ പ്രശസ്തിക്ക് ചേര്‍ന്നതല്ല ഈ സംഭവം. എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുന്ന ജനാധിപത്യ രീതിയാണ് കോഴിക്കോട് തുടര്‍ന്നു പോകുന്നത്. ജനപ്രതിനിധികളെ ബന്ദിയാക്കിക്കൊണ്ടുള്ള അതിക്രമങ്ങളെ അംഗീകരിക്കാനാവില്ല.
വാഹന ഗതാഗതം സംബന്ധിച്ച വിഷയത്തില്‍ പൊതുജനങ്ങളുടെ നിലപാടിനൊപ്പമായിരിക്കും സര്‍ക്കാര്‍. വ്യാപാരികളും പൊതുജനങ്ങളുടെ ഭാഗമാണ്. ടൂറിസം വകുപ്പ് ഏഴ് കോടി രൂപ ചെലവില്‍ തെരുവ് നവീകരിച്ചത് കച്ചവടക്കാരുടെ നന്‍മക്ക് കൂടിയാണെും അദ്ദേഹം ചൂണ്ടിക്കാട്ടി.