ചേലിയ മലയിൽ വിജിഷയുടെ മരണകാരണം ദുരൂഹം: അന്വേഷണം നടത്തണമെന്ന് ആക്ഷൻ കമ്മിറ്റി
കൊയിലാണ്ടി: ചേലിയ മലയിൽ വിജിഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദുരൂഹത വർദ്ധിക്കുന്നു. മരണ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈൻ പണമിടപാടുകാരിലേക്കുകൂടെ അന്വേഷണം വ്യാപിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു. ചേലിയയിലെ മലയിൽ ബാബുവിൻ്റെ മകൾ വിജിഷ ജീവിതമവസാനിപ്പിച്ചത് ബാഹ്യസമ്മർദ്ദങ്ങളെ തുടർന്നാണെന്ന് സംശയിക്കുന്നതായി ചേലിയ ഗവ: ആയുർവേദ ഡിസ്പെൻസറി പരിസരത്തു ചേർന്ന നാട്ടുകാരുടെ പൊതുയോഗം അഭിപ്രായപ്പെട്ടു. കുറച്ചു കാലമായി വിജിഷ വോഡഫോണിൻ്റെ സേവന കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഓഫീസ് ജീവനക്കാരും ചില ഉപഭോക്താക്കളും നിരന്തരം വിജിഷയെ ഫോണിൽ ബന്ധപ്പെടുകയും പണമാവശ്യപ്പെടുകയും ചെയ്തതായി അറിയുന്നു.
ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളുടെ ബാദ്ധ്യത വിജിഷയുടെ മാത്രം ചുമതലയിലേക്ക് എങ്ങനെ വന്നു എന്നത് ദുരൂഹമാണ്. കഠിനമായി അദ്ധ്വാനിച്ചാണ് വിജിഷയുടെ മാതാപിതാക്കൾ കുടുംബം പുലർത്തുന്നത്. കൂടെ നിന്നവരുടെ ചതിയിലൂടെ സംഭവിച്ച അമിതമായ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ തൻ്റെ കുടുംബത്തിന് കഴിയില്ലെന്നതിനെ തുടർന്നാണ് വിജിഷ ആത്മഹത്യ ചെയ്തതെന്ന് വേണം കരുതാൻ. നാട്ടിലെ മറ്റ് യുവതീ- യുവാക്കളും ഇത്തരം കുരുക്കുകളിൽ പെട്ടു പോകാതിരിക്കാനും, വിജിഷയുടെ മരണകാരണം കണ്ടെത്താനും ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.
അന്വേഷണം ത്വരിതപ്പെടുത്താനും ബാഹ്യസമ്മർദ്ദങ്ങളെ ചെറുക്കാനും കുടുംബത്തിന് സാന്ത്വനം പകരാനുമായി നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആക് ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷയായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലിനേയും, വൈസ് പ്രസിഡണ്ടുമാരായി വാർഡ് മെമ്പർമാരായ കെ എം മജു, ടി കെ മജീദ്, കൺവീനറായി കെ എം ജോഷി, ജോയിൻ കൺവീനർമാരായി പി എം ബാലൻ, കൊണ്ടോത്ത് രജീഷ് എന്നിവരേയും തെരഞ്ഞെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാളെ എസ്.പിക്ക് പരാതി കൊടുക്കുമെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ കെ.എം. ജോഷി കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.