കോഴിക്കോട് ഇരട്ട സ്ഫോടനം: തടിയന്റവിട നസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കോഴിക്കോട് കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. കേസില്‍ യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും സ്ഫോടനത്തിന് ഗുഢാലോചന നടത്തിയെന്ന കണ്ടെത്തല്‍ തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും സ്ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2009-ലാണ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിനുണ്ടായിരുന്നു.