കോരപ്പുഴ പുതിയ പാലം ടെണ്ടറായി
കൊയിലാണ്ടി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടുകൂടി ബ്രിട്ടീഷുകാർ നിർമ്മിച്ച 78 വർഷം പഴക്കമുള്ള പാലം ഇനി ഓർമ്മയായി മാറും. കെ. ദാസൻ എം.എൽ.എ.യുടെയും മന്ത്രി എ. കെ. ശശീന്ദ്രന്റെയും നിരന്തര ശ്രമഫലമായാണ് പാലം പുതുക്കി പണിയാൻ
സംസ്ഥാന സർക്കാർ 25 കോടി രൂപ അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് വർക്ക് ഏറ്റെടുത്തത്. ഒന്നര വർഷകൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് ULCC അറിയിച്ചത്.
നിവലിലുള്ള പാലം പൊളിക്കുമ്പോൾ ജലാശയത്തിൽ അവശിഷ്ടങ്ങൾ വീഴാതെ ശാസ്ത്രീയമായ രീതിയിൽ കട്ട്‌ചെയ്ത് മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവൃത്തി ചെയ്യുന്നത്. കൊയിലാണ്ടി മണ്ഡലത്തെയും എലത്തൂർ മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തിയാകുമ്പോൾ ഇരു ഭാഗങ്ങളിലും ഫുട്പാത്ത് ഉൾപ്പെടെ
രണ്ട് വരി പാതയോടെ പുതുമോടിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വീതി കുറഞ്ഞ പാലമായത്‌കൊണ്ടും ദേശീയപാതയിൽ കോരപ്പുഴ പാലത്തിൽ വലിയ ഗാതാഗത കുരുക്ക് പതിവാണ്. പാലം പൊളിക്കുന്ന പണി തുടങ്ങിക്കഴിഞ്ഞാൽ കൊയിലാണ്ടി ഭാഗത്ത് നിന്ന് പോകുന്ന വാഹനങ്ങൾ വെങ്ങളം പൂളാടിക്കുന്ന് വഴിലൂടെയോ അത്തോളി കുനിയിൽകടവ് പാലം വഴിയോ പോകേണ്ടിവരും. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാവങ്ങാട് വഴിയും പോകേണ്ടിവരും. പതിറ്റാണ്ടുകൾ നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയാവുന്നത്.