കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി
കൊയിലാണ്ടി : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പരാചയപ്പെടുത്താൻ കൊയിലാണ്ടിയിൽ ബിജെപിയും കോൺഗ്രസ്സും വോട്ട് വിൽപ്പന നടത്തി. നഗരസഭയിലെ ഭൂരിപക്ഷം വാർഡുകളിലും ബി.ജെപി. വോട്ടുകൾ കാണാനില്ല. നഗരസഭയിലെ 18-ാം വാഡിൽ കഴിഞ്ഞ തവണ ബിജെപി 300ൽപ്പരം വോട്ട് നേടിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി.ക്ക് ലഭിച്ചത് വെറും 91 വോട്ടാണ്. ഇതോടെ ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
മുൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ മത്സരിച്ച പന്തലായനി സൌത്ത് 15-ാം വാർഡിൽ ബിജെപിക്ക് കിട്ടിയത് വെറും 27 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 വോട്ടും അതിന് മുമ്പ് 74 വോട്ടും ബിജെപി നേടിയിരുന്നു. പന്തലായനി നോർത്ത് 12–ാം വാർഡിൽ കോൺഗ്രസ്സ് ബി.ജെ.പി.ക്ക് വോട്ട് മറിച്ച് നൽകി.
കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസിന് 250 വോട്ടുണ്ടായിരുന്നു. ബിജെപിക്ക് 150ഉം. എന്നാൽ ഇത്തവണ കോൺഗ്രസിന് 155 ഉം ബിജെപിക്ക് 254 വോട്ടും ലഭിച്ചു. വാർഡ് 11ൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫ്നെ സഹായിച്ചു. ഇതോടെ എൽ.ഡി.എഫ്.ൻ്റെ സിറ്റിംഗ് സീറ്റിൽ 126 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചു. നഗരസഭയിലെ കണയങ്കോട് 26-ാം വാർഡിൽ ബിജെപി കോൺഗ്രസ് സഹായത്തോടെ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. യു.ഡി.എഫ്ന് ലഭിച്ചത് വെറും 174 വോട്ടാണ്. ബിജെപിക്ക് ലഭിച്ചത് 340 ഉം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എം. സിറാജിന് ലഭിച്ചത് 578 വോട്ടും. ഭൂരിപക്ഷം 238.
നഗരസഭയിലെ എൽഡിഎഫ്ന് നഷ്ടപ്പെട്ട 4 സീറ്റിലും മറ്റ് പതിനഞ്ചോളം സീറ്റുകളിലും കോൺഗ്രസ്സ് ബിജെപി രഹസ്യ ധാരണയുടെ ഭാഗമായി നടന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.