KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ കോളേജിലെത്തുന്നവരുടെ സഞ്ചാരത്തിന് അറുതിയാവുന്നു : ആകാശ പാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മഴയും വെയിലും കൊണ്ടുള്ള സഞ്ചാരത്തിന് അറുതിയാവുന്നു. ആകാശപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. മെഡിക്കല്‍ കോളേജ് ആശുപത്രി,​ സൂപ്പര്‍ സ്പെഷ്യാലിറ്റി,​ പി.എം.എസ്.എസ്.വെെ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ആകാശപാതയുടെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ജനുവരി ആദ്യവാരം തുറന്നു കൊടുക്കും വിധമാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ആകാശപാത പൂര്‍ത്തിയാകുന്നതോടെ എം.സി.എച്ചില്‍ നിന്ന് രോഗികളെ വെയിലിലും മഴയിലും റോഡിലൂടെ സ്ട്രക്ച്ചറില്‍ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും. നിലവില്‍ ആശുപത്രിയിലെത്തുന്ന രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റിയിലേക്കും കൊവിഡ് ആശുപത്രിയിലേക്കും കൊണ്ടുവരുന്നതും റോഡ് മാര്‍ഗമാണ്. വെയിലും മഴയും പരിഗണിക്കാതെ സ്ട്രക്ച്ചറില്‍ റോഡിലൂടെ ഉന്തിക്കൊണ്ടുവരുന്ന കാഴ്ച ദയനീയമാണ്.

172 മീറ്റര്‍ നീളത്തിലും 13 അടി വീതിയിലുമുള്ള ആകാശപാത 20 തൂണുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. ആശുപത്രിയുടെ ഒന്നാംനിലയുടെ വടക്കുഭാഗത്ത് നിന്ന് തുടങ്ങി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ തെക്കുഭാഗത്ത് എത്തുന്ന രീതിയിലാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്. വീല്‍ ചെയറുകള്‍ക്ക് കടന്നു പോകാന്‍ പ്രത്യേക സൗകര്യവുമുണ്ട്. സ്റ്റീല്‍ ചട്ടക്കൂടില്‍ പണിത പാതയുടെ നിലം കോണ്‍ക്രീറ്റിലാണ് ചെയ്തിരിക്കുന്നത്. മേല്‍ക്കുര നിര്‍മ്മാണം പൂര്‍ത്തിയായി. കോണ്‍ക്രീറ്റിന് മുകളില്‍ ടൈലുകള്‍ വിരിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ആകാശപാതയേയും പി.എം.എസ്.എസ്.വെെ ബ്ലോക്കിനെയും ബന്ധിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്.

കേരളത്തില്‍ രണ്ടാമത്തെ ആകാശപാതയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയാവുന്നത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ആകാശപാതയുള്ളത്. 2.25 കോടി ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് പാത നിര്‍മ്മിക്കുന്നത്. ബി.പി.സി.എല്ലിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഗവ.മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി ഒരു കോടിയിലധികം രൂപയും നല്‍കി. മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമുള്‍പ്പെടെ നടന്നത്. എന്‍.ഐ.ടിയിലെ വിദഗ്ദ്ധരാണ് രൂപരേഖ തയ്യാറാക്കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *