കീഴരിയൂരിലെ വ്യാജ വാറ്റിനെതിരെ നടപടിയെടുക്കണം
കൊയിലാണ്ടി: കീഴരിയൂരിലെ വിവിധ മേഖലകളിൽ വ്യാജവാറ്റ് ഉൽപ്പാദനം വ്യാപകമാകുന്നതായി വിവരം. നടുവത്തൂർ, കുറുമയിൽ താഴ, ആശ്രമ ഹൈസ്കൂൾ പരിസരം, മാവിൻ ചുവട്, തുടങ്ങിയ കേന്ദ്രങ്ങളിലാണ് വ്യാജവാറ്റ് ഉൽപ്പാദനം നടക്കുന്നതായി വിവരമുള്ളത്. മുമ്പ് അബ്കാരി കേസ്സിൽപെട്ടവർ തന്നെയാണ് വീണ്ടും വ്യാജ മദ്യ ഉൽപ്പാദനം നടത്തുന്നതെന്നാണ് പറയുന്നത്.
തിരുവോണത്തിന് സ്പെഷലായി വ്യാജ മദ്യം ഒഴുക്കാനാണ് പദ്ധതിയിടുന്നതെന്നാണ് സൂചന. എക്സൈസിന്റെ പരിശോധന ഇല്ലാത്തത് വ്യാജ്യ മദ്യ ഉൽപാദകർക്ക് അനുഗ്രഹമാകുന്നതായാണ് മദ്യവിരുദ്ധ പ്രവർത്തകർ പറയുന്നത്. നേരത്തെ എക്സൈസ് വകുപ്പ് ചില വീടുകൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റ് തടയാൻ ചെന്നപ്പോൾ നാട്ടുകാരിൽ ചിലർ തടഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
ഇതെ തുടർന്നാണ് എക്സൈസ് വകുപ്പും പിന്നോട്ടടിക്കുന്നതെന്നാണ് പറയുന്നത്. കീഴരിയൂർ പഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണം പേരിന് മാത്രമായാണ് നടന്നിട്ടുളളത്. അടിയന്തിരമായി വ്യാജവാറ്റ് തടയാൻ എക്‌സൈസ് വകുപ്പ് കർഷന നടപടിയെടുക്കണമെന്ന് സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നു.