KOYILANDY DIARY

The Perfect News Portal

കിരീടനേട്ടത്തിന് പിന്നില്‍ ജിയാന്‍ലൂജി ഡൊന്നാറുമ്മ

പൗളോ ബ്രൂണോ ഡൈബാലയുടെ ഇടത്തേക്ക് വന്ന കിക്ക് തട്ടിയകറ്റിയതോടെ ജിയാന്‍ലൂജി ഡൊന്നാറുമ്മയെന്ന ഗോളി ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തിനിന്നു. 17 വയസ്സുകാരന്റെ പ്രകടനമാണ് എ.സി. മിലാന്റെ സൂപ്പര്‍ക്കോപ്പ കിരീടനേട്ടത്തിന് പിന്നില്‍. കഴിഞ്ഞവര്‍ഷം എ.സി. മിലാനുവേണ്ടി അരങ്ങേറിയ ഡൊന്നാറുമ്മ ഇറ്റാലിയന്‍ ലീഗില്‍ ഇറങ്ങുന്ന രണ്ടാമത്തെ പ്രായംകുറഞ്ഞ ഗോള്‍കീപ്പറാണ്. ഇറ്റലിക്കുവേണ്ടി ഗോള്‍വല കാത്ത ഏറ്റവും പ്രായം കുറഞ്ഞ താരവും.

മിലാന്റെ യൂത്ത് പ്രോഗ്രാമിലൂടെയാണ് ഡൊന്നാറുമ്മ കളി പഠിച്ചത്. ജ്യേഷ്ഠന്‍ ആന്റോണിയോയും ഒപ്പമുണ്ടായിരുന്നു. നാപ്പോളിയുടെ യൂത്ത് ക്ലബ്ബിലൂടെ കളിക്കളത്തിലെത്തിയ താരം തന്റെ മെയ് വഴക്കം എളുപ്പത്തില്‍ തെളിയിച്ചു.

തന്നേക്കാള്‍ ഏറെ മുതിര്‍ന്നവര്‍ക്കൊപ്പമായിരുന്നു എപ്പോഴും കളിച്ചത്. ഇറ്റലിയുടെ അണ്ടര്‍ 15, 17 ടീമുകളിലേക്ക് വിളിയെത്താന്‍ അധികം താമസമൊന്നുമുണ്ടായില്ല.

Advertisements

കുട്ടിക്കാലം മുതല്‍ എ.സി. മിലാന്റെയും ജിയാന്‍ലൂജി ബഫണിന്റെയും ആരാധകനാണ് ഡൊന്നാറുമ്മ. എ.സി. മിലാന്റെ കടുത്ത എതിരാളികളാണ് യുവന്റ്സ്. ഇത്തവണ യുവന്റ്സിനെ തോല്‍പ്പിച്ചാണ് എ.സി. മിലാന്‍ ഇറ്റാലിയന്‍ ലീഗ് സ്വന്തമാക്കിയതും. യുവന്റ്സിന്റെ ഗോള്‍കീപ്പറാകട്ടെ ഡൊന്നാറുമ്മയുടെ പ്രിയതാരം ബഫണും. യുവന്റ്സില്‍നിന്ന് നേരത്തെ വിളിവന്നിട്ടും പോകാതിരുന്നത് എ.സി. മിലാനോടുള്ള സ്നേഹം കൊണ്ടുതന്നെയാണ്.

ഇറ്റലികണ്ട ഏറ്റവുംമികച്ച ഗോള്‍കീപ്പറായ ബഫണിന്റെ പിന്‍ഗാമിയായിട്ടാണ് ഡൊന്നാറുമ്മ വിശേഷിപ്പിക്കപ്പെടുന്നത്. ഈ മധുരപ്പതിനേഴിനിടെ മിലാനുവേണ്ടി കളിച്ച 47 കളികള്‍തന്നെ ഇതിന് തെളിവാണ്. പൊതുവേ ദേശീയടീമില്‍ ചെറുപ്രായത്തില്‍ അരങ്ങേറുകയെന്നത് ഗോളിമാര്‍ക്കേറെ പ്രയാസമുള്ള കാര്യമാണ്. മികച്ച ഒന്നാംഗോളിയുണ്ടായാല്‍ അരങ്ങേറ്റം വീണ്ടും പ്രയാസമാകും. എന്നാല്‍ ഇറ്റലിക്കുവേണ്ടി രണ്ട് കളികളില്‍ ഡൊന്നാറുമ്മ ഇറങ്ങിക്കഴിഞ്ഞു. 38 വയസ്സുള്ള ബഫണ്‍ ഒന്നാംഗോളിയായ ദേശീയടീമില്‍ രണ്ടാമൂഴക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *