KOYILANDY DIARY

The Perfect News Portal

കാലടി കൂടത്തില്‍ കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം> കരമനയില്‍ കാലടി കൂടത്തില്‍ കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌. കാലടി കൂടത്തില്‍ കുടുംബനാഥന്‍ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. 2003 ലാണ്‌ ആദ്യ മരണം സംഭവിക്കുന്നത്‌. ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നവര്‍ പെട്ടെന്ന്‌ ഒരു ദിവസം മരിച്ചു കിടക്കുന്നതായാണ്‌ കണ്ടിട്ടുള്ളത്‌.

ഈ മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണെന്ന പരാതിയില്‍ നടന്ന ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിലാണ്‌ ദുരൂഹത കണ്ടെത്തിയത്‌. കൂടം എന്നറിയപ്പെടുന്ന ഉമാമന്ദിരം തറവാടിന്റെ സ്വത്തുവകക്കള്‍ വ്യാജ വില്‍പ്പത്രം ചമച്ചു തട്ടിയെടുത്തു എന്നാണ് ആരോപണം. ബന്ധു പ്രസന്നകുമാരി, പൊതുപ്രവ‍ര്‍ത്തകനായ അനില്‍കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

മരണങ്ങളില്‍ കുടുംബത്തിലെ കാര്യസ്ഥന് പങ്കുണ്ടെന്നും ആരോപണമുണ്ട്. സ്വത്തുക്കള്‍ക്ക് അന്തര അവകാശികള്‍ ഇല്ല എന്ന കാര്യം ഒറ്റ നോട്ടത്തില്‍ തന്നെ പൊലീസിന് മനസിലായി. സ്വത്തുക്കള്‍ കാര്യസ്‌ഥനടക്കം രണ്ടുപേരിലേക്കാണ്‌ ഔസ്യത്ത്‌ പ്രകാരം മാറ്റിയിട്ടുള്ളത്‌.ഈ ഔസ്യത്ത്‌ വ്യാജമാണെന്നും സംശയമുണ്ട്‌. കാര്യസ്‌ഥന്‍ ഗോപിനാഥന്‍ നായരുടെ ബന്ധുക്കളെയടക്കം ആരേയും വീട്ടിലേക്ക്‌ അടുപ്പിച്ചിരുന്നില്ലെന്നും പറയുന്നു.

Advertisements

കുടുംബാംഗങ്ങളുടെ മരണശേഷം സഹോദരങ്ങളുടെ മക്കളായ ജയപ്രകാശ്, ജയമാധവന്‍ എന്നിവരാണ് ഉമാമന്ദിരം വീട്ടില്‍ താമസിച്ചിരുന്നത്. 2015ല്‍ ജയപ്രകാശും 2017ല്‍ ജയമാധവും മരിച്ചു. ജയമാധവന്റെ മരണശേഷം കുടുംബത്തിന്റെ മുഴുവന്‍ സ്വത്തുക്കളും ട്രസ്റ്റ് രൂപീകരിച്ച്‌ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും ബന്ധുക്കളും തട്ടിയെടുത്തുവെന്നാണ്‌ ആരോപണം.

നഗരത്തിന്റെ കണ്ണായ ഇടങ്ങളില്‍ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ ‘കൂടത്തില്‍’ കുടുംബം. . എല്ലാവരും ഒരേ ലക്ഷണങ്ങളോടെയാണ്‌ മരിച്ചതെന്ന്‌ പറയുന്നു. 7 പേര്‍ മരിച്ചതില്‍ ഒരാളുടെ മൃതദേഹം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയിട്ടുള്ളതാണെന്ന്‌ പറയുന്നു.

കരമനയില്‍ സംഭവിച്ചത് കൂടത്തായി മോഡല്‍ കൂട്ടക്കൊലയാണോ എന്നതടക്കം നിരവധി സംശയങ്ങളാണ്‌ ഉയരുന്നത്‌. പരാതിയില്‍ കരമന പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

അതേസമയം കേസിനെ കൂടത്തായി മോഡല്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നും കേസ്‌ ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമ്മീഷണര്‍ സന്തോഷ്‌ അന്വേഷിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *