കനാൽ ശുചീകരണം എം. എൽ. എ. ഉദ്യാഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു
കൊയിലാണ്ടി > കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയിലൂടെ ജലവിതണം സുഖമമായി നടത്തുന്നതിന് വേണ്ടി എം. എൽ. എ. കെ. ദാസൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. പി. ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ അടിയന്തിരമായി എടുക്കേണ്ട വർക്കുകളെകുറിച്ച് തീരുമാനമായി.
പദ്ധതിയിൽപ്പെട്ട കനാലുകൾ പല സ്ഥലങ്ങളിൽ തകർന്നു കിടക്കുകയും കാട്മൂടിക്കിടക്കുകയുമാണ്. പല സ്ഥലങ്ങളിൽ ചോർച്ചയുമുണ്ട്.
കനാലിലൂടെ വെള്ളം എത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിൽ എടുക്കണം. കനാൽ ജലം ജനുവരി പകുതിയോടെ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും എത്തിക്കാനുള്ള സംവിധാനം ഒരുക്കും. കനാൽ തുറന്ന് വിടുന്നത്‌ന് മുമ്പായി പഞ്ചായത്തിൽപെടുന്ന കനാൽ ഭാഗങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി അടിഞ്ഞ്കൂടിയ മണ്ണ് നീക്കാൻ നടപടി എടുക്കും. അതോടൊപ്പം കാട് വെട്ടിത്തെളിക്കാനുള്ള വർക്കും പൂർത്തിയാക്കും.
കെ. വൈ. ഐ. പി. അധികൃതർ ഈ ആവശ്യം മുൻനിർത്തി വിശദമായ ഒരു പ്രൊപ്പോസൽ ജില്ലാ കലക്ട്രേറ്റിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തിര നടപടി കൈക്കൊള്ളാൻ എം. എൽ. എ. കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഇല്ലാത്തതിനാൽ മുൻസിപ്പൽ ഏരിയായിൽ ജലസേചന വകുപ്പ് (കുറ്റ്യാടി ഇറിഗേഷൻ) തന്നെ അറ്റകുറ്റ പണികൾ ടെണ്ടർ ചെയ്ത് ഉടനെ പ്രവൃത്തി നടത്തും.
കൊയിലാണ്ടി മുൻസിപ്പൽ ഏരിയായിൽ ചോർച്ചയുള്ള ഭാഗങ്ങളിൽ ചോർച്ച തടയാൻ അടിയന്തര പ്രവൃത്തി നടത്തും. സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ചുവട് പിടിച്ച് കനാലുകൾ തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനകീയ പങ്കാളിത്തത്തോടെശുചീകരിക്കാൻ നടപടി സ്വീകരിക്കും.
യോഗത്തിൽ എം. എൽ. എ.ക്ക് പുറമെ പയ്യോളി നഗരസഭാ ചെയർപേഴ്‌സൺ പി. കുൽസു ടീച്ചർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണൻ, മൂടാടി പഞ്ചായത്ത് അംഗം ശ്രീകുമാർ, കുറ്റ്യാടി ഇറിഗേഷൻ എക്‌സി. എഞ്ചിനീയർ സി. കെ. സുലോചന, എ. എക്‌സ്. ഇ. കെ. കെ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.