KOYILANDY DIARY

The Perfect News Portal

ആദിവാസി കുട്ടികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി കാണിച്ചു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്

മാനന്തവാടി: ആദിവാസി കുട്ടികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി കാണിച്ചു എന്ന ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. മാന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. എന്‍ട്രസ് കോച്ചിങിന്റെ പേരില്‍ 33 ലക്ഷം തട്ടിയെടുത്തു എന്നതാണ് കേസ്.

പ്ലസ് വണ്‍ പ്ലസ് ടൂ ക്ലാസിലെ 276 പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ് നല്‍കാന്‍ 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിനായി അമേരിക്കന്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കമ്പനിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ സ്ഥാപനമേധാവി കൃതൃമം കാണിച്ച്‌ തുക തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.

205 കുട്ടികള്‍ക്ക് കോച്ചിങ്ങ് നല്‍കിയതായി വ്യാജരേഖ ഉണ്ടാക്കി, പ്രതികള്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ്ങ് കമ്മറ്റി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കമ്പനിക്ക് ഫണ്ട് ലഭിക്കുന്നതിനു വേണ്ടി ശുപാര്‍ശ ചെയ്തു എന്നിവയാണ് കേസ്. ഇതുവരെയുള്ള അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നു എന്നുള്ളതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *