അവശ വോട്ടറെ (ആബ്സെൻ്റ്) കെ.പി.സി.സി.അംഗം നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി: LDF തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കൊയിലാണ്ടി: പെരുവട്ടൂർ 121-ാം ബൂത്തിലെ അവശ വോട്ടറെ (ആബ്സെൻ്റി വോട്ട്) കെ.പി.സി.സി. അംഗത്തിന്റെ ഒത്താശയോടെ നിർബന്ധിച്ച് വോട്ട് ചെയ്യിച്ചതായി പരാതി. പെരുവട്ടൂർ നടേരി റോഡിൽ ഫാത്തിമാസിൽ 81 വയസ്സുള്ള പാത്തുമ്മക്കുട്ടിയുടെ വോട്ടാണ് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രേഖപ്പെടുത്തിയതായി പരാതി കൊടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട LDF ബൂത്ത് ഏജൻ്റ് എ.കെ. രമേശൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബൂത്ത് ഏജൻ്റ്മാരെയും ബി.എൽ.ഒ.യെയും ബി.എൽ.എ.യെയും അറിയിക്കാതെ ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ്സ് നേതാക്കളുടെ താൽപ്പര്യ പ്രകാരം നിശ്ചയിച്ച ദിവസത്തിന് ഒരു ദിവസം മുമ്പ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.
കെ.പി.സി.സി. അംഗം വി.ടി. സുരേന്ദ്രൻ, കോണ്ഗ്രസ്സ് പ്രവർത്തകരായ സജീവൻ, രമേശ് ഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് വീട്ടിലെത്തിയിരുന്നു. തുടർന്നാണ് ഒരു പോലീസുകാരനും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി വോട്ടറെ കൊണ്ട് വോട്ട് ചെയ്യിച്ചു. നടപടിക്രമം പൂർത്തിയാക്കുന്നത് വരെ കോണ്ഗ്രസ്സ് പ്രവർത്തകർ അവിടെ തുടരുകയും ചെയ്തു. വീടുകളിലെത്തി അവശ വോട്ട് ചെയ്യുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ഏജൻ്റ്മാരെയും മുൻകൂട്ടി അറിയിച്ചതിന്ശേഷം അവരുടെ സാന്നിദ്ധ്യത്തിലാണ് വോട്ട് ചെയ്യിക്കേണ്ടതെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് എൽ.ഡി.എഫ്. ബൂത്ത് ഏജൻ്റും മറ്റ് നേതാക്കളും പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടിയാണ് റിട്ടേണിംഗ് ഓഫീസർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന് LDF പരാതി നൽകിയത്.