KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യമേഖലയിലെ പെട്രോളിയം കമ്പനിയായ എസാര്‍ ഓയില്‍ റഷ്യയ്ക്ക് വിറ്റു

പനാജി: ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ പെട്രോളിയം കമ്പനിയായ എസാര്‍ ഓയില്‍ റഷ്യയ്ക്ക് വിറ്റു. എസാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആയിരുന്ന എസാര്‍ ഓയില്‍ റഷ്യന്‍ സര്‍ക്കാര്‍ കമ്പനിയായ റോസ്നെഫ്റ്റും പങ്കാളികളും ചേര്‍ന്നാണ് വാങ്ങിയത്.

എസാര്‍ ഗ്രൂപ്പിന്റെ റൂയിയ സഹോദരന്മാര്‍ രണ്ടു ദശകത്തെ പ്രയത്നം കൊണ്ടു കെട്ടിപ്പടുത്ത പെട്രോളിയം കമ്ബനിയും ആസ്തികളും 86,100 കോടി രൂപയ്ക്കാണ് റഷ്യക്ക് വിറ്റത്. ഗുജറാത്തിലെ എണ്ണശുദ്ധീകരണശാല, തുറമുഖം, രാജ്യത്തെ എസാര്‍ പെട്രോള്‍ ബാങ്കുകള്‍, ഒരു താപവൈദ്യുതനിലയം എന്നിവയാണ് ഈ ഹൈവോള്‍ട്ടേജ് ബിസിനസ് ഡീലിലൂടെ റഷ്യന്‍ കമ്പനിക്ക് സ്വന്തമായത്.

എസാര്‍ ഓയിലിന്റേയും തുറമുഖത്തിന്റേയും 750 കോടി ഡോളര്‍ (49,875 കോടി രൂപ) കടവും, ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയതിന്റെ കുടിശിക 300 കോടി ഡോളറും (19,950 കോടി രൂപ) ഇനി റഷ്യന്‍ ഉടമസ്ഥര്‍ വീട്ടണം. ഗുജറാത്തിലെ വാള്‍ഡിനറില്‍ 4.05 ലക്ഷം ടണ്‍ ബാരല്‍ പ്രതിദിനം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് എസാര്‍ ഓയിലിന്റെ റിഫൈനറി.

1300 കോടി ഡോളറിലധികം (88,000 കോടിരൂപ) കടബാധ്യതയില്‍ ഞെരുങ്ങുകയായിരുന്നു എസാര്‍ ഗ്രൂപ്പ്. ഇപ്പോള്‍, പെട്രോളിയം ബിസിനസ് വിറ്റൊഴിഞ്ഞതോടെ കടത്തിന്റെ സിംഹഭാഗവും വീട്ടാം എന്ന അവസ്ഥയിലായി എസാര്‍. എസാര്‍ ഓയിലില്‍ 49 ശതമാനം മാത്രം വില്‍ക്കാന്‍ ആഗ്രഹിച്ച എസാര്‍ ഗ്രൂപ്പ് ഒടുവില്‍ മുഴുവന്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഇന്ത്യയിലെ എണ്ണശുദ്ധീകരണശേഷിയുടെ ഒന്‍പതു ശതമാനമാണ് എസാര്‍ ഓയിലിനുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!