കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മനോഹരമായ ചുറ്റുമതിലും കവാടവും ഉയരുന്നു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് തൊട്ടു പിറകിലായി പുതിയ മനോഹരമായ ചുറ്റുമതിലും കവാടവും ഉയരുന്നു. കെ. ദാസൻ എം. എൽ.എ യുടെ ആസ്തി വികസന ഫണ്ടില്നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചുറ്റുമതിലും കവാടവും നിർമ്മിക്കുന്നത്. പ്രവൃത്തി പൂർത്തീകരിക്കുന്നതോടുകൂടി ആശുപത്രിയുടെയും പട്ടണത്തിന്റെയും മുഖച്ഛായ തന്നെ മാറുന്ന നിലയിലാണ് കവാടവും ചുറ്റുമതിലും രൂപകല്പ്പന ചെയ്തിട്ടുള്ളത്.
പ്രവൃത്തിയുടെ ശിലാസ്ഥാപനം ജനുവരി 14ന് രാവിലെ 9 മണിക്ക് നഗരസഭാ ചെയർമാന് അഡ്വ. കെ. സത്യന്റെ അധ്യക്ഷതയിൽ കെ. ദാസൻ എം എൽ എ നിർവഹിക്കും. പുതിയ പത്ത് നില കെട്ടിടത്തിന്റെ പ്ലാനും എസ്റ്റിമേറ്റും ഇതിനകം തന്നെ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. വരുന്ന സംസ്ഥാന ബജറ്റിൽ കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് വേണ്ടി എം.എൽ.എ.യും നഗരസഭാ ചെയർമാനും നിരന്തരമായി മുഖ്യമന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്.
താലൂക്കാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിതന്നെ എല്ലാ സഹായവും വാഗ്ദാനം നൽകുകയുമുണ്ടായി. പുതിയ 10 നില കെട്ടിടംകൂടി വന്നു കഴിഞ്ഞാൽ കൊയിലാണ്ടി താലൂക്കാശുപത്രി ഒരു സമാന്തര മെഡിക്കൽ കോളജായി മാറുമെന്നാണ് ആരോഗ്യ മേഖലയിലെ വിധഗ്ദരുടെ അഭിപ്രായം.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിര്മ്മാണ പ്രവര്ത്തനം ഏറ്റെടുത്ത് നടത്തുന്നത്. ഇതിനകംതന്നെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. പഴയ മതിലിനോട് ചേർന്ന് ജനങ്ങൾക്ക് ഭീഷണിയായി നിന്നിരുന്ന പടു മരങ്ങൾ മുറിച്ചു മാറ്റിയാണ് പ്രവൃത്തി പൂര്ത്തീകരിക്കുന്നത്.
ഇപ്പോൾ ദേശീയ പാതയിലേക്കുള്ള മറ്റെല്ലാ വഴികളും അടക്കും. വരാനിരിക്കുന്ന പുതിയ 10 നില കെട്ടിടത്തിനുകൂടി സൌകര്യപ്പെടുത്തി അൽപ്പം തെക്ക് ഭാഗത്തേക്ക് നീക്കിയാണ്പുതിയ വിസ്താരമേറിയ കവാടം നിര്മ്മിക്കുന്നത്. ഇതിന്റെ ഭാഗമായി ആൽമരം ഒഴികെ ചുറ്റിലുമുള്ള ഭാഗത്തെ പൂന്തോട്ടത്തെ അവിടെ നിന്നും മാറ്റി സ്ഥാപിച്ച് ആൽമരത്തിന് ചുറ്റും ഇരിക്കാൻ പാകത്തിൽ തറ നിർമ്മിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.