KOYILANDY DIARY

The Perfect News Portal

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി വിവേക് രാമസ്വാമി

2024ലെ യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഇന്ത്യൻ-അമേരിക്കൻ വ്യവസായി വിവേക് രാമസ്വാമി. അയോവ കോക്കസസിലെ മോശം പ്രകടനത്തെത്തുടർന്നാണ് പിന്മാറ്റം. പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്.

പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപാണ് മിന്നും വിജയം നേടിയത്. ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി എന്നിവരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. വിവേക് രാമസ്വാമി നാലാമനായാണ് പൂർത്തിയാക്കിയത്. അയോവ കോക്കസിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിവേകിന്റെ പിന്മാറ്റ പ്രഖ്യാപനം.

 

2023 ഫെബ്രുവരിയിലാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മത്സരത്തിലേയ്ക്ക് രാമസ്വാമി ഇറങ്ങിയത്. കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ നിലപാടുകളിലൂടെയും അമേരിക്ക ആദ്യം എന്ന സമീപനത്തിലൂടെയും റിപ്പബ്ളിക്കൻ വോട്ടർമാരുടെ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ വിവേക് രാമസ്വാമിക്ക് കഴിഞ്ഞിരുന്നു. റിപ്പബ്ളിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡണ്ട് സ്ഥാനാ‌ർത്ഥിയെ തിരഞ്ഞെടുക്കുന്ന ആദ്യ സംസ്ഥാനമാണ് അയോവ.

Advertisements