നാദാപുരത്ത് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കു നേരെ അക്രമം, പ്രതിയെ പോലീസ് മർദിച്ചെന്ന് ആരോപണം
നാദാപുരത്ത് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്കു നേരെ അക്രമം, പ്രതിയെ പോലീസ് മർദിച്ചെന്ന് ആരോപണം. കുമ്മങ്കോട് ചെമ്പ്രം കണ്ടി അയൂബിനെ (53) അറസ്റ്റ് ചെയ്യാൻ എത്തിയ നാദാപുരം എസ്.ഐ ശ്രീജിത്തിനും എം.എസ്.പി ബറ്റാലിയൻ അംഗം നിധിനും നേരെയാണ് അക്രമമുണ്ടായത്. പ്രതി എസ്.ഐ യേയും പോലീസുകാരനെയും മർദിക്കുകയും എസ്.ഐയുടെ നെയിം ബോർഡ് വലിച്ച് കീറുകയുമായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അയൂബിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി.
തുടർന്ന് അവശനിലയിലായ അയൂബിനെ പോലീസ് നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അതിനിടെയാണ് പ്രതിയെ പോലീസ് മർദിച്ചെന്ന് ആരോപണമുയർന്നത്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുമ്മങ്കോട് അബ്ദുള്ളഹാജിയുടെ കുരുന്നം വീട്ടിൽ കയറി അക്രമം നടത്തിയതിനാണ് അയൂബിനെതിരെ നാദാപുരം പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയൂബും രണ്ട് പേരും ചേർന്ന് അബ്ദുള്ള ഹാജിയുടെ വീട്ടിൽ അക്രമം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇതിന് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് പോലീസിനു നേരെ അക്രമമുണ്ടായത്.