KOYILANDY DIARY

The Perfect News Portal

സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. സമരവുമായി എത്തിയ പ്രവർത്തകർ സെക്രട്ടറിയേറ്റിലെത്തിയ ജീവനക്കാരുടെ തടഞ്ഞു. പോലീസ് പ്രവർത്തകരെ തടഞ്ഞത് സംഘർഷത്തിന് കാരണമായി. സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ സമരത്തിലൂടെ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. നികുതി വർധനവും എ.ഐ ക്യാമറ ഇടപാട് വിവാദവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഉയർത്തി കാണിച്ചത്.

സെക്രട്ടറിയേറ്റ് പൂർണ്ണമായും വളഞ്ഞ് നടത്തിയ സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം പ്രതിപക്ഷം വായിച്ചു. 40% കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പുതിയ പ്രചരണ തന്ത്രത്തിനും യു.ഡി.എഫ് തുടക്കം കുറച്ചു.

Advertisements

സമീപകാലത്തെങ്ങും സെക്രട്ടറിയേറ്റ് പരിസരം കാണാത്ത ജനസഞ്ചയം ഒഴുകിയെത്തി. കറ്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള മുഴുവൻ ഗേറ്റുകളിലും പ്രവർത്തകരാൽ നിറഞ്ഞു. കോൺഗ്രസിന് പുറമേ ഘടകകക്ഷികളുടെ പങ്കാളിത്തവും ഉറപ്പിക്കാനുമായി. ആരോപണങ്ങളുമായി പ്രത്യാരോപണങ്ങളുമായി നിന്നിരുന്ന നേതാക്കന്മാരെയും ഒറ്റ വേദിയിൽ അണിനിരത്തിയതും നേട്ടമായി. രാവിലെ 5. 30ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സമരത്തിന് തുടക്കം കുറിച്ചു. പിന്നാലെ പ്രവർത്തകർ വിവിധ ജില്ലകളിൽ നിന്ന് എത്തിയതോടെ സെക്രട്ടറിയേറ്റ് പരിസരം സമരചൂടറിഞ്ഞു. സോളാർ സമരകാലത്ത് എൽഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിന് സമാനമായ പ്രതിഷേധം സംഘടിപിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു.

Advertisements

 

എ ഐ ക്യാമറ വിവാദവും, നികുതി വർധനവുമായിരുന്നു സർക്കാരിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രധാനമായുധം. ഡോക്ടർ വന്ദനയുടെ കൊലപാതകവും, താനൂരിലെ ബോട്ടപകടവും, വന്യമൃഗ അക്രമവും എല്ലാം വിഷയങ്ങളായി. സമരത്തിനിടെ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കുറ്റപത്രവും അവതരിപ്പിച്ചു. രണ്ടാം വാർഷിക ദിനത്തിൽ സർക്കാർ അവതരിപ്പിക്കുന്ന പ്രോഗ്രസ് കാർഡിന് മറുപടിയാണിത്. ഒരു വർഷത്തിനപ്പുറം വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നിലമൊരുക്കാനും യു.ഡി.എഫിനായി.