താമരശ്ശേരി ചുരത്തിൽ തുടർച്ചയായ ഏഴാംദിവസവും ഗതാഗതക്കുരുക്ക്
വൈത്തിരി: ചുരത്തിൽ തുടർച്ചയായ ഏഴാംദിവസവും രൂക്ഷമായ ഗതാഗതക്കുരുക്ക്. വിവിധ വളവുകളിൽ വാഹനങ്ങൾ കുടുങ്ങിയതോടെ മണിക്കൂറുകളോളമാണ് ഗതാഗത തടസം നേരിട്ടത്. രാവിലെ ആറിനും രാത്രി 8 മണിക്കുമിടയിൽ ഏഴ് വാഹനങ്ങളാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് ഏഴാം വളവിൽ കെ.എസ്.ആർ.ടി.സിയുടെ മൾട്ടി ആക്സിൽ ബസാണ് രാവിലെ ആറുമണിക്ക് ആദ്യം കുടുങ്ങിയത്.
ക്രെയ്ൻ ഉപയോഗിച്ച് വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ച് അധികം വൈകാതെ ഒമ്പതാം വളവിലും അഞ്ചാം വളവിലും ഓരോ കെ.എസ്.ആർ.ടി.സി ബസുകൾ കൂടി അകപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും ചേർന്ന് ഈ വാഹനങ്ങളും നീക്കംചെയ്ത് ഗതാഗതം സാധാരണ നിലയിലായി തുടങ്ങുന്നതിനിടയിൽ സ്വകാര്യ ടൂറിസ്റ്റ് ബസും ചുരത്തിൽ കുടുങ്ങി.
ഇതിനിടയിൽ രണ്ട് ലോറികളും ഒരു സ്കോർപിയോയും ചുരത്തിലെ വിവിധ വളവുകളിൽ കുടുങ്ങിയതോടെ ഗതാഗതം വൻതോതിൽ തടസപ്പെട്ടു. തുടർച്ചയായ ഏഴാം ദിവസമാണ് ഇത്തരത്തിൽ ഗതാഗത തടസം നേരിടുന്നത്.