KOYILANDY DIARY

The Perfect News Portal

ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു

ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ ഇരുനൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു. ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

ജെനീനിലും ഖാൻ യൂനിസിലും കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. അൽ അക്‌സ, അൽ-അമൽ, നാസർ ആശുപത്രികൾക്കു നേരെയും കനത്ത ആക്രമണം തുടരുകയാണ്. പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകണമെന്ന് സാധാരണ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഒഴിഞ്ഞുപോകുന്നത് അസാധ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 200 പലസ്തീനീകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇസ്രയേൽ -ഹമാസ് ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു.

 

മൊസാദിന്റെയും, സിഐഎയുടെയും ഡയറക്ടർമാർ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്തിന്റെ ഇന്റലിജൻസ് മേധാവിയും ചർച്ചയുടെ ഭാഗമാകും. ഗസ്സയിൽ താത്കാലിക വെടിനിർത്തൽ സംബന്ധിച്ചും ചർച്ച ചെയ്യും. ഗസ്സയിലെ സിവിലിയൻമാർക്ക് നേരെയുള്ള ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഗസ്സയിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളാകും ഇടക്കാല ഉത്തരവിലുണ്ടാകുക. അതിനിടെ ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisements