ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍
ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി. ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു.
ഇതിനിടെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇത് സംബന്ധിച്ച് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് സന്ദേശമയച്ചു. ഇസ്രയേലിൻറെ വ്യോമാക്രമണം മൂലം രക്ഷാപ്രവര്‍ത്തനം കാര്യമായി വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.