വിവിധ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാന നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒഡീഷ, രാജസ്ഥാൻ, ബിഹാർ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഡിസംബർ 5 നാണ് ഉപതിരഞ്ഞെടുപ്പ്. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും.
ഒഡീഷയിലെ പദ്മപൂർ, രാജസ്ഥാനിലെ സർദാർഷഹർ, ബിഹാറിലെ കുർഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂർ, ഉത്തർപ്രദേശിലെ രാംപൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ ഗസറ്റ് വിജ്ഞാപനം നവംബർ 10 ന് പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 17 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 21 ആണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന മെയിൻപുരി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5 ന് നടക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം യാദവ് അന്തരിച്ചിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 8 ന് ഹിമാചൽ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളുടെ എണ്ണത്തിനൊപ്പം നടക്കും.