പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണം: വിചിത്ര ഉത്തരവുമായി ഹിമാചൽപ്രദേശ്
ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് വിചിത്ര ഉത്തരവിറക്കി. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് അന്യായ ഉത്തരവ് പുറപ്പെടുവിച്ചത്. നരേന്ദ്ര മോദിയുടെ ഹിമാചൽ പ്രദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനാണ് എല്ലാ മാധ്യമപ്രവർത്തകരോടും പ്രവേശനത്തിനും സുരക്ഷാ പാസിനും വേണ്ടി സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
ഓൾ ഇന്ത്യ റേഡിയോ, ദൂർദർശൻ ഉൾപ്പെടെയുള്ള സർക്കാർ മാധ്യമങ്ങളിലേതു കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള പത്ര-ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്കും നിബന്ധന ബാധകമാണ്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവുമാണ് നിബന്ധന പുറത്തിറക്കിയത്. ബിലാസ്പൂർ എയിംസ് ഉദ്ഘാടനം, കുളു ദസ്‌റ എന്നിവയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹിമാചലിൽ എത്തുന്നത്.