പാലക്കുളത്ത് ഉറങ്ങികിടക്കുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്തു
കൊയിലാണ്ടി മേഖലയിൽ വീണ്ടും മോഷ്ടാക്കൾ വിലസുന്നു. പാലക്കുളത്ത് ഉറങ്ങികിടക്കുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ്റെ സ്വർണ്ണ മാല പൊട്ടിച്ചെടുത്തു. പാലക്കുളം പൊക്കിണാരി ഷാഹിനയുടെ കഴുത്തിൽ നിന്നാണ് മൂന്ന് പവൻ്റെ സ്വർണ്ണമാല മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടുകൂടിയാണ് സംഭവം. വാതിലുകൾ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഷാഹിനയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുക്കികയായിരുന്നു. ഒച്ചവെച്ച് വീട്ടുകാർ ഉണരുമ്പോഴേക്കും മോഷ്ടാവ് ഓടി മറിഞ്ഞതായാണ് അറിയുന്നത്.
സമാനമായ മൂന്ന് കേസുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്. അർദ്ധ രാത്രി 2 മണിക്ക് ആനക്കുളത്ത് വീട്ടമ്മയുടെ കഴുത്തിൽ നിന്ന് 2 പവൻ്റെ സ്വർണ്ണ മാലയും, കഴിഞ്ഞ ദിവസം കൊരയങ്ങാട് വൃദ്ധയുടെ കഴുത്തിൽ നിന്ന് ഒന്നര പവൻ്റെ മാലയും മോഷ്ടിച്ചിരുന്നു. പോലീസ് പട്രോളിംഗും അന്വേഷണവും ശക്തമാക്കുന്നുണ്ടെങ്കിലും മോഷ്ടാക്കൾ ഇപ്പോഴും വിലസുകയാണ്.
മോഷ്ടാക്കൾ പെരുകിയതോടെ കൊയിലാണ്ടി പോലീസ് തന്നെ മുൻകൈ എടുത്ത് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ ഉൾപ്പെടെ വിപുലമായ യോഗം വിളിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് തല ജാഗ്രതാ സമിതിയും വാർഡ് തല സമിതിയും വിളിച്ചു ചേർത്ത് മോഷ്ടാക്കളെയും ലഹരി ഗുണ്ടാ മാഫിയാ സംഘങ്ങളെയും ജനകീയമായി നേരിടാനും തീരുമാനിച്ചിരുന്നു. എന്നാൽ 9-ാം തിയ്യതി ചില പഞ്ചായത്തുകളിൽ മാത്രമാണ് ജാഗ്തതാ സമിതി യോഗം ചേർന്നത്. കൊയിലാണ്ടി നഗരസഭ ഉൾപ്പെടെ ഇനിയും യോഗം വിളിച്ചു ചേർക്കാനുണ്ട്.