കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി
.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. എകരൂൽ കരിങ്കാളിമ്മൽ സ്വദേശി 65 കാരൻ രാമചന്ദ്രനാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഓക്സിജൻ സൗകര്യം ഇല്ലെന്ന് പറഞ്ഞ് രോഗിയെ മടക്കി അയച്ചെന്നാണ് ആക്ഷേപം. ഇന്ന് പുലർച്ചെയാണ് രാമചന്ദ്രനെ കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഓക്സിജൻ സൗകര്യം ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതായി രാമചന്ദ്രനെ ആശുപത്രിയിൽ എത്തിച്ച ബന്ധുവായ അഭിലാഷ് പറയുന്നു. സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് രാമചന്ദ്രന് ജീവൻ നഷ്‌ടമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥക്കെതിരെ കുടുംബവും നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്.




