ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ
.
ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അർജന്റീനയുടെ തിരിച്ചുവരവ്. കലാശ പോരാട്ടത്തിൽ സ്പെയിനാണ് മെസ്സിപ്പടയുടെ എതിരാളികൾ. പരുക്കൻ അടവുകൾ നിറഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്.

കളിയുടെ 55-ാംമിനുട്ടിൽ ഇന്നത്തെ മത്സരത്തിൽ ടീമിന്റെ ആദ്യ ഇലവനിൽ ഇടം നേടിയ മോർഗൻ റോജർസ് വലതു വിങ്ങിൽ നിന്ന് നൽകിയ നിലം പറ്റെയുള്ള ക്രോസിൽ കൃത്യമായി പെനാൽറ്റി ബോക്സിനുള്ളിൽ കാലു വെച്ച ആന്റണി ഗോർഡൻ മെസ്സിയെയും കൂട്ടരെയും ഞെട്ടിച്ചു. എന്നാൽ ഗോൾ വഴങ്ങി തളർന്നിരിക്കാൻ അർജന്റീന തയ്യാറായിരുന്നില്ല. അത് വരെ ഇംഗ്ലണ്ടിന് മുന്നിൽ കരുതി കളിച്ച അവർ പിന്നെ തുടർച്ചയായി ആക്രമിച്ചു തുടങ്ങി.

വലതു വിങ്ങിൽ മെസ്സിയും മധ്യത്തിൽ സിമിയോണി –ഫെർണാണ്ടസ് ദ്വയവും ഇംഗ്ലണ്ടുകാരെ സമ്മർദ്ദത്തിലാക്കി. നിശ്ചിത സമയം തീരാൻ അഞ്ചു മിനുട്ടുകൾ മാത്രം ശേഷിക്കെ അവർ എതിരാളികളെ ഞെട്ടിച്ചു. ഒരു കോർണർ കിക്കിന് പിന്നാലെ തനിക്ക് ലഭിച്ച പന്ത് മെസ്സി കൃത്യമായി മധ്യത്തിൽ ഉണ്ടായിരുന്ന എൻസോ ഫെർണാണ്ടസിന് കൈമാറി. ബോക്സിനു പുറത്ത് നിന്നും എൻസോ തൊടുത്ത തീയുണ്ട പോലെയുള്ള ഷോട്ട് തടുക്കാൻ വലതുഭാഗത്തേയ്ക്ക് ചാടിയ ഇംഗ്ലീഷ് ഗോളിക്ക് കഴിഞ്ഞില്ല.




