മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി
.
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.

പാറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്. വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു.




