KOYILANDY DIARY

The Perfect News Portal

ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് 208 റണ്‍സിന് തോറ്റു

ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശ് 208 റണ്‍സിന് തോറ്റു. അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 250 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതം നേടിയ ആർ.അശ്വിനും രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്. 64 റണ്‍സ് നേടിയ മഹമ്മദുള്ളയാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ.

103/3 എന്ന നിലയിൽ അവസാന ദിനം തുടങ്ങിയ ബംഗ്ലാദേശ് പരാജയം ഒഴിവാക്കാൻ മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും പ്രയോജനമുണ്ടായില്ല. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരനും നായകനുമായ മുഷ്ഫിഖുർ റഹീമാണ് അഞ്ചാം ദിനം ആദ്യം പുറത്തായത്. 23 റണ്‍സ് നേടിയ റഹീമിനെ അശ്വിൻ മടക്കി. പിന്നാലെ സാബിർ റഹ്മാൻ (22), മെഹ്തി ഹസൻ മിറാസ് (23) എന്നിവരും പൊരുതി.

 എന്നാൽ അർധ സെഞ്ചുറി നേടിയ മഹമ്മദുള്ള വീണതോടെ ബംഗ്ലാദേശ് പരാജയം സമ്മതിക്കുകയായിരുന്നു. ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ സമ്മാനിച്ച നായകൻ വിരാട് കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 687/6 ഡിക്ലയേർഡ്, രണ്ടാം ഇന്നിംഗ്സ് 159/4. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 388, രണ്ടാം ഇന്നിംഗ്സ് 250.

Leave a Reply

Your email address will not be published. Required fields are marked *