കൊയിലാണ്ടിയിൽ ടാലൻ്റ് ബസിൻ്റെ നിയമംലംഘിച്ചുള്ള യാത്ര വീണ്ടും അപകടം വരുത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലൂടെ നിയമം ലംഘിച്ച് അമിത വേഗതയിൽ ചീറി പാഞ്ഞ ടാലൻ്റ് ബസ് മൂന്നാം തവണയും അപകടം വരുത്തി. സംഭവത്തെ തുടർന്ന് KL 13 എ.എഫ്. 6375 നമ്പർ ടാലൻ്റ് ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് കൊയിലാണ്ടി ദേശീയപാതയിൽ കൃഷ്ണ തിയ്യറ്ററിനു സമീപം വെച്ചാണ് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന KL 56-555 നമ്പർ ബൈക്കിൽ ടാലൻ്റ് ബസ് ഇടിച്ചത്.

ബൈക്ക് യാത്രക്കാരായ നന്തി സ്വദേശികളായ ഹാരിസ്, റഹീസ് എന്നിവർക്ക് പരുക്കേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അമിത വേഗത്തിൽ വന്ന് ഇടതു ഭാഗത്തുകൂടെ കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചത്. കൂടാതെ ഇവരെ ബസ് ജീവനക്കാർ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞു. തുടർന്ന് പോലീസെത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


രണ്ടാഴ്ചക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ഇതേ ബസ് അപകടം വരുത്തുന്നത്. മുരളി സർവ്വീസ് സ്റ്റേഷനു മുൻവശം വെച്ചും, സ്റ്റേറ്റ് ബാങ്കിനു സമീപം വെച്ചും ബസ് അപകടം വരുത്തിയിരുന്നു. മാറ്റൊരു സംഭവത്തിൽ ബസിലെ ജീവനക്കാർ എസ്.ഐ.യുടെ സംഭാഷണം മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ. എം.വി. ബിജു പറഞ്ഞു.

