തെരുവുനായ ആക്രമണം; സുപ്രീംകോടതി വിധി ഇന്ന്

കോഴിക്കോട്: അപകടകാരികളായ തെരുവുനായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച സുപ്രീംകോടതി വിധി പറയും. ദയാവധത്തിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും.

കണ്ണൂർ മുഴപ്പിലങ്ങാട് പതിനൊന്നുവയസ്സുകാരൻ നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ് ഹർജി നൽകിയത്. ഈ ഹർജിയിൽ കോഴിക്കോട് കോർപറേഷൻ കക്ഷി ചേരുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും മുക്കം, പേരാമ്പ്ര, ബാലുശേരി ഭാഗങ്ങളിൽ ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പേരാമ്പ്രയിൽ ഭീതി പടർത്തിയ നായയെ നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി. തുടരെ ആക്രമണമുണ്ടാകുന്നതിനാൽ നായകളെ കൊല്ലണമെന്ന ആവശ്യമാണ് എല്ലാ കോണില്‍നിന്നും ഉയരുന്നത്. നിലവില്‍ വന്ധ്യംകരണ പദ്ധതി (എബിസി പദ്ധതി) നടപ്പാക്കുന്നുണ്ട്.
