KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: ലക്ഷങ്ങൾ ചെലവഴിച്ച് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നിർമിച്ച സൈമൺ ബ്രിട്ടോ ആർട്ട് ഗാലറി ഇനിയും തുറന്ന് കൊടുത്തില്ല. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിൻ്റെ തലേന്നാളാണ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം നിർവഹിച്ചുവെന്നല്ലാതെ ഒരു ചിത്രപ്രദർശനം സംഘടിപ്പിക്കുവാൻ പോലും അധികാരികൾക്കായില്ല. ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് ലഭിച്ച കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സന്ദർശകരെ ആകർഷിക്കാൻ ഈ ആർട്ട്ഗാലറിക്ക് കഴിയും. എന്നാൽ ഇതിനനുസരിച്ചുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ ഉദാസീനത കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്..

നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോയാണ് കാപ്പാടിൽ ആർട്ട് ഗാലറി സ്ഥാപിക്കാൻ തുടക്കത്തിൽ 15 ലക്ഷംരൂപ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിച്ചത്. ഈ ഫണ്ടുപയോഗിച്ച് കെട്ടിടം പണിതെങ്കിലും ആർട്ട് ഗാലറി പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞില്ല. വീണ്ടും ഈ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസ് 25 ലക്ഷം രൂപകൂടി അനുവദിച്ചാണ് നവീകരിച്ചത്. ഇലക്‌ട്രിക്കൽ പ്രവൃത്തി പൂർത്തിയാകുംമുമ്പാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർട്ട് ഗാലറി ധൃതിപ്പെട്ട് ഉദ്ഘാടനം ചെയ്തത്. ചിത്രങ്ങൾ തൂക്കുന്നസ്ഥലത്ത് സ്പോട്ട് ലൈറ്റുകളടക്കം ഈ അടുത്താണ് സ്ഥാപിച്ചത്. ആർട്ട് ഗാലറി നടത്തിപ്പിന് കമ്മിറ്റി രൂപവത്കരിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്. അതും ഇതുവരെ ആയിട്ടില്ല. നൂറുകണക്കിന് സഞ്ചാരികൾ ദിനംപ്രതിവരുന്ന അപൂർവം കടൽത്തീരങ്ങളിലൊന്നാണ് കാപ്പാട്. ദിവസേന വൈകീട്ട്‌ നാലുമണിമുതൽ ഏഴുമണിവരെയെങ്കിലും ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *