കൊയിലാണ്ടി നഗരസഭയിൽ എൽ.ഡി.എഫ്. പത്രിക സമർപ്പണം പൂർത്തിയായി
കൊയിലാണ്ടി നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികൾ ഇടതുമുന്നണി കക്ഷി നേതാക്കളോടൊപ്പം കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രകടനമായി നഗരസഭ ഓഫീസിലെത്തിയാണ് വരണാധികാരികൾ മുമ്പാകെ നോമിനേഷൻ സമർപ്പിച്ചത്.
നഗരസഭയിലെ 44 വാർഡുകളിലെയും സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് 3 ഭാഗങ്ങളാക്കിയാണ് ഉദ്യോഗസ്ഥർ പത്രിക സ്വീകരിച്ചത്. മുന്നണി നേതാക്കളായ പി. വിശ്വൻ, കെ. ദാസന്‍, ടി.കെ. ചന്ദ്രന്‍, കെ. സത്യന്‍, ഇ.കെ.അജിത്, കബീര്‍ സലാല, സി. സത്യചന്ദ്രന്‍, ജയദേവന്‍, ഇ.എസ്.രാജന്‍, സി. രാമചന്ദ്രന്‍, പി.വി.മാധവന്‍, എസ്. രവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഡിസംബർ 14-ാം തിയ്യതി തെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ജില്ലയിൽ 16 മുതലാണ് പത്രികാ സമർപ്പണം ആരംഭിച്ചത്. കൊയിലാണ്ടിയിൽ പ്രധാനമായും എൽ.ഡി.എഫും, യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. മൂന്നാം സ്ഥാനത്തിന് വേണ്ടി എൻ.ഡി.എ. മുന്നണിയും തൊട്ടു പിറകിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. 29, യു.ഡി.എഫ് 13, എൻഡിഎ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. നഗരസഭ നിലവിൽ വന്ന ശേഷം നടന്ന 5 തെരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയാണ് അധികാരത്തിൽ വന്നത്.
ഇടതുമുന്നണിയിൽ സി.പി.ഐ (എം) 36 സീറ്റിലും, സിപിഐ 2 സീറ്റിലും ജനതാദൾ (എസ്), കോൺഗ്രസ്സ് (എസ്), എൻ.സി.പി, ഐ.എൻ.എൽ, എൽ.ഡി.എഫ്. സ്വതന്ത്രൻ എന്നിവർ ഓരോ സീറ്റിലും മത്സര രംഗത്തുണ്ട്.