KOYILANDY DIARY.COM

The Perfect News Portal

700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

കൊല്ലം: ഓച്ചിറയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാറില്‍ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ 4 പേരെയും രണ്ടു കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കുരുവിബാലകൃഷ്ണന്‍, കനകരാജന്‍, ദീപു, രാഹുല്‍ എന്നിവരാണ് പിടിയിലായത്. 35 ലിറ്ററിന്റെ 20 കന്നാസുകളിലായാണ് കാറില്‍ സ്പിരിറ്റ് കടത്തിയത്. സ്പിരിറ്റ് കടത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ സ്ക്വാഡ് സി ഐ അനികുമാറിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് മാഫിയാ സംഘത്തെ വലയിലാക്കിയത്.

തമിഴ് നാട്ടില്‍ നിന്ന് പരിശോധനയില്ലാത്ത ചെക്ക് പോസ്റ്റുവഴി ആലപ്പുഴയിലേക്ക് കടത്തി ആലപ്പുഴ സംഘത്തിന് കൈമാറാന്‍ കാത്തുനില്‍ക്കുമ്ബോഴാണ് ഓച്ചിറയില്‍ സ്വകാര്യ ആശുപത്രിക്ക് സമീപത്തുവെച്ച്‌ എക്സൈസ് സംഘം ഇന്നോവാ കാറില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റും പൈലറ്റായി വന്ന കാറില്‍ എത്തിയ പ്രതികളേയും പിടികൂടിയത്.

രണ്ടു കാറുകളും പിടിച്ചെടുത്തു. കുരുവി ബാലകൃഷ്ണനും കനകരാജനും നിരവധി കേസുകളില്‍ പ്രതികളാണെന്ന് സിഐ അനികുമാര്‍ പറഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ചാണ് കനകരാജന്‍ സ്പിരിറ്റ് കടത്തു നടത്തുന്നത്. മുമ്ബ് ബാലരാമപുരം കളിയിക്കാവിളയിലായിരുന്നു പ്രതികള്‍ താമസിച്ചിരുന്നതെങ്കിലും ഇപ്പോള്‍ തമിഴ്നാട്ടിലാണ് പ്രതികളുടെ താവളമെന്നും എക്സൈസ് അറിയിച്ചു. സ്പിരിറ്റും പ്രതികളേയും കരുനാഗപ്പള്ളി എക്സൈസ് റെയിഞ്ചിന് കൈമാറും.ആലപ്പുഴയില്‍ ആര്‍ക്കുവേണ്ടിയാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചതെന്ന് അന്വേഷിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!