KOYILANDY DIARY

The Perfect News Portal

ഓഖി ദുരന്തം: എട്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ബേപ്പൂര്‍: കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ കടലില്‍നിന്ന് എട്ടു മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെത്തി. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി. കടലില്‍ ഒഴുകുന്ന നിലയിലായിരുന്ന മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിച്ചു. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടേതെന്ന് കരുതുന്ന മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂരില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ആദ്യം തീരദേശ പൊലീസിന് ലഭിച്ച ഒരാളുടെ മൃതദേഹം പകല്‍ പതിനൊന്നോടെ ബേപ്പൂര്‍ തുറമുഖത്തിനു സമീപത്തെ സില്‍ക്ക് ജെട്ടിയിലാണെത്തിച്ചത്. പിന്നീട് മൂന്നുപേരുടേത് മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഗോള്‍ഡന്‍ബോട്ടില്‍ മൂന്നോടെ ഫിഷിങ് ഹാര്‍ബറിലും ഒരു മണിക്കൂറിനുശേഷം രണ്ടെണ്ണം കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ ബേപ്പൂര്‍ പോര്‍ട്ടിലും എത്തിച്ചു. ബേപ്പൂരിനും കോഴിക്കോട് വെള്ളയിലിനും സമീപത്ത് തീരക്കടലില്‍നിന്ന് രണ്ട് മൃതദേഹം കണ്ടെത്തി.

മലപ്പുറം, കോഴിക്കോട് ജില്ലകളുടെ തീരക്കടലില്‍ മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരദേശ പൊലീസുമാണ് തെരച്ചില്‍ നടത്തുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *