വീണ്ടും കോടിയേരി
ബി രാഘവൻനഗർ / കൊച്ചി : പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സിപിഐ (എം) സംസ്‌ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയിൽ സമാപിച്ച സംസ്‌ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്‌ഥാന സെക്രട്ടറിയായുന്നത്. 70 കാരനായ കോടിയേരി പൊളിറ്റ്‌ബ്യൂറോ അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. 88 അംഗ സംസ്‌ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.
2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്‌ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടർന്ന് 2018ൽ തൃശൂരിൽ ചേർന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടർന്ന്2020 ൽ ഒരു വർഷത്തോളം സെക്രട്ടറി സ്‌ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. ആ കാലയളവിൽ എ വിജയരാഘവനാണ് സെക്രട്ടറിയുടെ ചുമതല നിർവ്വഹിച്ചത്.