വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടരുത്: കേരള വിദ്യാർത്ഥി ജനത
കോഴിക്കോട്: വിദ്യാർത്ഥികളുടെ ജീവിതം വച്ച് പന്താടരുതെന്ന് കേരള വിദ്യാർത്ഥി ജനത. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും ആദ്യത്തെ രണ്ട് അലോട്മെന്റ്കളിലും പ്ലസ് വൺ ലേക്കുള്ള സീറ്റ് കിട്ടാതെ പോകുന്നത് ദയനീയകരമാണ്. ഉദ്ദേശിച്ച വിഷയം കിട്ടാത്തതിനാൽ താൽക്കാലികമായി മറ്റേതെങ്കിലും വിഷയത്തിൽ ചേർന്നവർക്ക് ഗത്യന്തരമില്ലാതെ അതിൽ തന്നെ തുടരേണ്ടി വരുന്നു. ജനന തീയതിയുടെ അടിസ്ഥാനത്തിൽ ഉള്ള സീറ്റ് വിതരണവും അന്യായമാണ്. അല്പം വൈകി ജനിച്ചു പോയി എന്ന കാരണത്താൽ വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിട്ടും ഉദ്ദേശിച്ച സീറ്റ് ലഭിക്കുന്നില്ല.
ഫുൾ എ പ്ലസ് വർധിച്ച സാഹചര്യത്തിൽ പ്ലസ് വൺ അലോട്മെന്റ് മാർക്ക് അടിസ്ഥാനത്തിൽ വേണമെന്ന് കേരള വിദ്യാർത്ഥി ജനത മുൻപേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് നീതി ലഭിക്കാതെ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പെരുകി വരുന്നു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ് വി ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ പ്രതിഷേധം അറിയിച്ചു.