KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള യാത്ര അന്ത്യയാത്രയായി

മലപ്പുറം: കെഎന്‍ജി റോഡിലെ വഴിക്കടവ് മണിമൂളിയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള യാത്ര അവരുടെ അന്ത്യയാത്രയായി. സ്വന്തം പിതാവിന്റെ ഓട്ടോയില്‍ സ്ക്കൂളിലേക്കുള്ള പതിവ് യാത്രയാണ് മുഹമ്മദ് ഷാമിലിന്റെ ജീവനെടുത്തത്. സ്ക്കൂളിന് ഏറെ ദൂരത്തല്ലാതെ താമസിക്കുന്ന ഫിദമോള്‍ ഉമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞിറങ്ങിയിട്ട് അല്‍പസമയത്തിനകം തന്നെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ട ഈ രണ്ട് ദ്യാര്‍ത്ഥികളുടെ ശരീരാവശിഷ്ടങ്ങള്‍ റോഡില്‍ ചിതറികിടന്ന കാഴ്ച ഏറെ ഹൃദയഭേദകമായി.

അപകട വിവിരമറിഞ്ഞ് രക്ഷിതാക്കള്‍ സംഭവ സ്ഥലത്തേക്ക് ഓടി. പിഞ്ചുമക്കളുടെ ചേതനയറ്റ ശരീരം കണ്ട് നാടും നാട്ടകാരും വിതുമ്പി. സോഷ്യല്‍ മീഡിയകളിലും മറ്റും കൂടുതല്‍ കുട്ടികള്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തരായി. പോലീസും ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരോടൊപ്പം സന്ദര്‍ഭോജിതമായി ഇടപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.

അപകട സ്ഥലത്തെത്തിയവരെ നിയന്ത്രിക്കാന്‍ തന്നെ പോലീസ് പാടുപെട്ടു. അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലേക്കും ജനപ്രവാഹമായി. മണിമൂളി സി.കെ.എച്ച്‌.എസ് സ്കൂളിലെ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ ബാഷ്പാഞ്ജലിഅര്‍പ്പിക്കാന്‍ നിറകണ്ണുകളോടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പി വി അബ്ദുല്‍വഹാബ് എം പി, എം.എല്‍.എമാരായ എം. സ്വരാജ്, പി വി അന്‍വര്‍ , സംസ്ക്കാരസാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ,വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ സുകു, നിലമ്ബൂര്‍ നഗസഭ അധ്യക്ഷ പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. മലപ്പുറം എസ് പി യുടെ ചുമതലയുള്ള പാലക്കാട് എസ് പി പ്രജീഷ്കുമാര്‍ ,ആര്‍ ഡി ഒ കെ. അജീ്ഷ് തുടങ്ങിയ ഉന്നത ഉദ്ദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.

ഇന്നലെയാണ് വഴിക്കടവ് മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വഴിക്കടവ് ആലപൊയില്‍ ആര്യന്‍തൊടിക അബ്ബാസിന്റെ മകള്‍ ഫിദ മോള്‍(14) വഴിക്കടവ് രണ്ടാംപാടം ഫൈസല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (9) എന്നിവരാണ് മരിച്ചത്. ഇരുപേരും മണിമൂളി സി.കെ.എച്ച്‌.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ പൂവ്വത്തിപൊയില്‍ പൊറ്റങ്ങാടന്‍ അലിഅക്ബറിന്റെ മകള്‍ ദില്‍സ(14), പൂവ്വത്തിപൊയില്‍ കൊളകാട്ടില്‍ അബ്ദുള്‍ ഗഫൂറിന്റെ മകള്‍ ഫസ്ന(14), മണിമൂളി പറയില്‍ ഷാനവാസിന്റെ മകള്‍ ഫര്‍ഹബീവി(6) ഓട്ടോറിക്ഷ ഡ്രൈവര്‍ രണ്ടാംപാടം മുണ്ടമ്ബ്ര ഫൈസലിന്റെ ബാബു (37),ലോറി ഡ്രൈവര്‍ പെരിന്തല്‍മണ്ണ കല്ലിങ്ങല്‍ പാതായികര മുസ്ത്ഥഫ(65) എന്നിവരെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

മണിമൂളി പുള്ളിയില്‍ റഫ്ന(9) പനങ്കല്‍ ഫാരിസ (9)എന്നിവരെ നിസാര പരിക്കുകളോടെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.. കര്‍ണ്ണാടകയില്‍ നിന്നും കൊപ്ര ലോഡുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോയിലും ബൈക്കുകളിലും ഇടിച്ച ശേഷം ഓട്ടോറിക്ഷയിലും ഇടിച്ച്‌ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് നിര്‍ത്തിയിട്ട ബസിന് മേല്‍ പതിച്ചു. സ്കൂളിലേക്ക് കൂട്ടുകാരികളുമൊത്ത് പോകുകയായിരുന്ന ഫിദ ലോറിക്കും ഓട്ടോയ്ക്കുമിടയില്‍ പെട്ട് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിതാവുമൊത്ത് ഓട്ടോയില്‍ സ്കൂളിലേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷാമില്‍ തെറിച്ച്‌ വീഴുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ഫൈസലിന് ഗുരുതര പരുക്കേറ്റു.

പരുക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഡ്രൈവര്‍ മേലാറ്റൂര്‍ സ്വദേശി മുസ്ഥഫ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് . മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!